Monday, January 5, 2015

എന്റെ സഞ്ചാരങ്ങള്‍ !

യാത്രകൾ  ഓരോരുത്തര്ക്കും ഓരോന്നാണ് . ജീവിത യാത്രയ്ക്ക് താളമേകാൻ ചെറുയാത്രകൾ ! ഓരോ യാത്രയും ഓരോ അനുഭവമായി അവസാനിക്കുന്നു. യാത്രകൾ നല്കിയ ബന്ധങ്ങളും  ഓര്മകളും ജീവിതത്തിന്റെ സമ്പാദ്യ കുടുക്കയിലെ നിധികളാണെനിക്ക്‌ . ഒരിക്കലും മടുപ്പിക്കാതെ , ആവേശമായി , ആഗ്രഹമായി ഒരുപാടിടങ്ങൾ ഇന്നും മോഹിപ്പിക്കുന്നു .
' ജീവിതം പ്രണയ സുരഭിലമായ ' കാലത്താണ് എന്റെ യാത്രകൾ പൂവണിയുന്നത്. അതിനു മുന്നേ യാത്രകളേ പോയിട്ടില്ല എന്ന് പറയാൻ വയ്യ.  പതിവായി സ്കൂളിൽ നിന്ന് വിനോദയാത്ര , വേനലവധിക്കാലത്ത് അച്ഛന്റെ നേതൃത്വത്തിൽ ഒരു യാത്ര....  ഇതെല്ലം എല്ലാ വര്ഷവും സംഭവിച്ചു വന്നിരുന്നു .ഞാൻ തിരുവനന്ത പുരത്തിനും , മലമ്പുഴയ്ക്കും , എറാണാകുളത്തിനുമൊക്കെ  മാറി മാറി യാത്ര പൊയ്ക്കൊണ്ടേയിരുന്നു, വർഷങ്ങളോളം .  യാത്രകളെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് അവിടെനിന്നാണ്‌.  ഓരോ യാത്രയിലും ഒരേ ഇടം എനിക്ക് പല ഇടങ്ങളായി മാറുകയായിരുന്നു .
തനിച്ചുള്ള ദീർഘ യാത്രകൾ എനിക്ക്  അധികമൊന്നും ഉണ്ടായിട്ടില്ല . അങ്ങിനെ പറയുമ്പോൾ അതും പ്രശ്നമാണ്, ദീര്ഘം എന്നു പറഞ്ഞാൽ ദൂരം മാത്രമാണ് ഉദ്ദേശിച്ചത് എന്ന് എടുത്തു പറയേണ്ടി വരും. കാരണം വീട്ടിൽ നിന്ന് പത്തു മിനിട്ട് ഒന്ന് കാലു കൊടുത്തു  നടന്നാൽ എത്താവുന്ന വളയൻചിറയിലേക്കുള്ള പോക്ക്  എനിക്ക് മനോഹരമായ ഒരു യാത്രയായിരുന്നു. നീല നിറമുള്ള ആ ചിറയിലേക്കുള്ള നടത്തം ഇന്നും എന്നെ മോഹിപ്പിക്കാറുണ്ട് . അക്കഡേറ്റും ( Aqueduct) , സർപ്പ ക്കാവും ,  പാടത്തിനു നടുവിലെ തോടും ,  യക്ഷിപ്പനത്തറയും ......   അങ്ങിനെയങ്ങിനെ നൂറായിരം  ഡസ്റ്റിനേഷൻസ് !! ഞാൻ തനിച്ചു നടത്തിയ അഡ്വനജർ യാത്രകൾ .....ഓരോ ഇടവും ഞാൻ കണ്ടത്, അറിഞ്ഞത് , കാഴ്ചകളിലൂടെ മാത്രമായിരുന്നില്ല., എന്റെ സ്വപ്നങ്ങളിലൂടെയും ആയിരുന്നു .
നേരത്തെ സൂചിപ്പിച്ചത് പോലെ പ്രണയവും, യാത്രയും പൂവിട്ടത് ഒരുമിച്ചാണ് . മുന്നേ എന്റെ യാത്രകൾ അധികവും നാടും, വിശ്വാസങ്ങളും ആയി ഇഴചേര്‍ന്നു കിടന്നവയായിരുന്നു . എന്നാൽ അത് വളരെ പെട്ടെന്നാണ്  നാടിന്റെ അതിരുകൾ താണ്ടി  പുതു ഇടങ്ങളിൽ ചെന്നെത്തിയത് . ജീവിതത്തിൽ , ചിന്തകളിൽ വന്ന മാറ്റങ്ങൾ  യാത്രകളിലും ഉണ്ടായി , സഞ്ചാര ദേവത എന്നേക്കാൾ ഒരു രണ്ടിരട്ടിയെങ്കിലും യാത്രാപ്രേമം  കൂട്ടുകാരന്റെ തലയിൽ   വെച്ച്  കനിഞ്ഞനുഗ്രഹിചിട്ടുണ്ട് എന്നത് എന്റെ  ഭാഗ്യം . ഒഴിവു സമയങ്ങൾ എങ്ങിനെയെങ്കിലും കണ്ടെത്തി കൂടും കുടുക്കയും കെട്ടിപ്പെറുക്കി തോന്നുന്നിടത്തെയ്ക്ക് തോന്നിയപോലെ യാത്ര... എപ്പോളും എറെ ആസ്വദിച്ചിട്ടുള്ളത്‌ മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തിയ അത്തരം യാത്രകളാണ് .  
ലപ്പോഴും യാത്രകളിലാണ്  സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ ഞാൻ നടത്താറുള്ളത് എന്ന്  പറഞ്ഞു അവൻ എന്നെ കളിയാക്കും . ഒരു വിധത്തിൽ ആലോചിച്ചാൽ അത് ശരിയാണ് . കടുത്ത ' സാമൂഹ്യ സദാചാര ബോധ' മില്ലാതെ വേഷം പോലും ഞാൻ തിരഞ്ഞെടുക്കാറുള്ളത് അപപോളാണ് . സത്യത്തിൽ അതൊരു തമാശയാണ്, വളയൻചിറങ്ങര കവലയിൽ മിന്നാമിന്നികളോട് കിന്നരിച്ചു ഒന്ന് നടക്കുക , നിറഞ്ഞു നില്ക്കുന്ന ആമ്പലുകളിലേക്ക് ഒഴുകിയെത്തുന്ന നിലാവിനെ എന്റെ കിനാക്കളിലേക്ക് വഴിതെറ്റിച്ചു കയറ്റുക , ഇളം വെയിലിൽ ഉപ്പുരസം നുണഞ്ഞു കടലിനോടു കഥ പറയുക ..ഇതെല്ലം ഇതുവരെ നടക്കാത്ത എന്റെ മോഹങ്ങൾ ! എന്നാൽ വഴിവിളക്കിന്റെ വെട്ടത്തിൽ ടൈം സ്ക്വയറിലെ അംബര ചുംബികളോട് പയ്യാരം പറഞ്ഞു ഞാൻ നടന്നിട്ടുണ്ട്, ടാമ്പയിലെ മനോഹരമായ ബീച്ചുകളിൽ കുളിച്ചു തിമർത്തിട്ടുണ്ട് ( അതും ഞങ്ങളുടെ കുഞ്ഞമ്മു എന്റെ വയറ്റിൽ അഞ്ചു മാസം പ്രായമായപ്പോൾ  ),രാജ് വാടയിലെ ഭക്ഷണതെരുവ് നിലവെട്ടത്തിൽ ഞാൻ നുണഞ്ഞു തീർത്തിട്ടുണ്ട് ,. ദാപോളിയിലെ മലകൾക്കും , ബീച്ചുകല്ക്കും ജീവൻ വെക്കുന്നത് കണ്ടിട്ടുണ്ട് .... മറുനാട്ടിലാണ്  യാത്രകൾ പൂര്ണ്ണമായും ആസ്വദിച്ചത് എന്ന് പറയുമ്പോൾ എന്റെ പെണ്ണത്തമില്ലായ്മയെ സമ്മതിക്കേണ്ടി വരുമെങ്കിലും അതാണ്‌ പരമാർഥം,
വിനോദം എന്നതിനപ്പുറം ജീവിത വീക്ഷണത്തെ തന്നെ മാറ്റി മറിച്ച യാത്രകളും ഉണ്ട് . ദൂരമോ, സ്ഥലമോ ഒന്നും ബാധകമല്ലാത്ത യാത്രകൾ . ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പകച്ചു നിന്നപ്പോൾ ശരീരത്തെയല്ല, ആത്മാവിനെ ചേര്ത്തുപിടിച്ചു  പാലക്കാട് നിന്ന് ഒരുമിച്ചു കയറിയ ബസ്സിനു നീല നിറമായിരുന്നു . നെഞ്ചിടിപ്പിന്റെ വേഗം ഉള്ളിൽ തുടിക്കുന്ന കുഞ്ഞു ജീവൻ അറിയാതിരിക്കാൻ അവൻ പാട് പെടുമ്പോൾ ഞാൻ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത  ഒരു യാത്രയിൽ ആയിരുന്നു.  
അതെ , ഒലവക്കോട് മുതൽ ആലുവ വരെയുള്ള  ഒരു ട്രെയിൻ യാത്ര!!!
ആവി പൊങ്ങുന്ന ചൂട് വട കയ്യിലേക്ക് നീട്ടി അവൻ പറഞ്ഞു  -" ഇത്ര സ്വാദുള്ള വട നീ ഇത് വരെ കഴിച്ചിട്ടുണ്ടാവില്ല ". അനുഭവത്തിന്റെ കയ്പ്പ് നീരിനു മീതെ അവന്റെ സ്നേഹത്തിന്റെ സ്വാദുമായി ഇന്നും ആ വട എന്റെ നാവിൻ തുമ്പിലുണ്ട് . അവിടെ കണ്ട ഓരോ മുഖവും ഇന്നും മനസ്സില് നില്ക്കുന്നതും , ആ യാത്ര ഒരു അത്ഭുതമായി ഒര്ക്കുന്നതും സ്ഥലപ്രസക്തി കൊണ്ടല്ല ജീവിതത്തിലെ എറ്റവും മുഖ്യമായ ഒരു എടിനോട് ചേർന്ന് നില്ക്കുന്നത് കൊണ്ടാണ് .  തീര്ത്തും പേർസണൽ ആയ ഒന്ന് അരയും, മുറിയും വെച്ച് എഴുതേണ്ടി വന്നതിൽ ചെറിയ വിഷമമുണ്ട്, പക്ഷെ  എന്റെ യാത്രകളെ കുറിച്ച് പറയുമ്പോൾ ഇത് പറയാതെ വയ്യ. കാരണം കടന്നു പോന്നപ്പോൾ ഭീകരമായും, പിന്നീട് അത്ഭുതമായും ഞങ്ങള്ക്ക് മനസ്സില് നിറഞ്ഞ യാത്രയാണ്  ഇത് . 

Tuesday, October 30, 2007

ഒരു മേയ്ക്കപ്പ് മോഹത്തിന്റെ പര്യവസാനം !!

“ഈ അമ്മയ്ക്ക് മഞ്ഞളും, ചന്ദനോമൊക്കെ തേച്ച് നീരാട്ട് നടത്തിക്കാന്‍ തോന്നിയ നേരത്ത് വല്ല ഫൌണ്ടേഷനോ, മസ്ക്കാരയോ, ലിപ്സ്റ്റിക്കോ ഒക്കെ തേച്ചുപിടിപ്പിക്കാന്‍ തോന്നിയിരുന്നേല്‍ ഇപ്പൊ ദാ ഈ ഒടുക്കത്തെ കണ്‍ഫ്യൂഷന്‍ ഉണ്ടാവുമായിരുന്നോ എന്റെ മേയ്ക്കപ്പുഭഗവതീ .... !!! “
ഡോളര്‍ സ്റ്റോറില്‍ നിന്ന് അവള്‍ മേയ്ക്കപ്പു ഭഗവതിയെ വിളിച്ച് പൊട്ടിക്കരഞ്ഞു. പല ഷേപ്പിലും, നിറത്തിലും നിരന്നിരിക്കുന്ന മേയ്ക്കപ്പു സാമഗ്രികള്‍ അവളെ നോക്കി കൊഞ്ഞനം കുത്തി. ഓരോന്നിന്റേയും പിറകില്‍ ഭൂതക്കണ്ണാടി വെച്ച് അവള്‍ ‘എ’ മുതല്‍ ‘ ഇസെഡ്’ വരെ പെറുക്കിയെടുത്ത് കൂട്ടിവായിച്ചു. അക്ഷരങ്ങള്‍ വാക്കുകളാവാതെ അവള്‍ക്കു മുന്നില്‍ നിന്ന് നൃത്തം ചെയ്തു. പെരുത്തു വന്ന കലിയില്‍ , കയ്യില്‍ കിട്ടിയ മുട്ടന്‍ പേനെ അവള്‍ ഞെരുക്കിക്കൊന്നു.
“ നീയിങ്ങനെ കുത്തിയിരുന്നാല്‍ തലയിലെ പേന്‍ തീരുമെന്നല്ലാതെ , നിന്റെ മോന്ത സുന്ദരമാവൂല്ല. അമേരിക്ക മുഴുവന്‍ നിരന്നു കിടക്കുന്ന നിന്റെ കൂട്ടുകാരീസില്‍ ആരേയെങ്കിലും ഒന്ന് വിളിച്ചു ചോദിക്കരുതോ ?? “
ഡോളര്‍ സ്റ്റോറിലൂടെ കാന്താരിയുമായി ഓട്ടമത്സരം നടത്തിക്കൊണ്ടിരുന്ന കാന്തന്‍ ഉപദേശാമൃതവുമായി എത്തി.
‘ഹൊ..എന്നാപ്പിന്നെ ഒന്ന് കുത്തുക തന്നെ . മഴവില്ലു പോലെ മുഖത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ലവള്‍ക്ക് ഇക്കാര്യത്തില്‍ ഗാഡമായ അവഗാഹം കാണാതിരിക്കില്ല. വിളിക്കുക തന്നെ !‘
മുന്നില്‍ തൂങ്ങിയാടുന്ന ലിപ്സ്റ്റിക്കുക്കളുടേയും, നീണ്ടു കൂര്‍ത്ത പല തരം പെന്‍സിലുകളുടേയും , ചതുരത്തിലും, വട്ടത്തിലുമൊക്കെ നിരന്നിരിക്കുന്ന പലതരം പേരറിയാത്ത മേയ്ക്കപ്പ് സാധനങ്ങളുടേയും ഇടയില്‍ നിന്ന് അവള്‍ വിളിച്ചു.
“ഹലോ.................”
അവളുടെ പൊതുവിഞ്ജാനം വാനോളം ഉയര്‍ന്നു. ആ ഒറ്റ വിളിയിലൂടെ അവള്‍ നേടിയ അറിവുകള്‍ താഴേ പറയുന്നവയാണ്.
1) ലിപ്സ്റ്റിക് - ചുണ്ടില്‍ തേക്കാം. [ ഇത് അവള്‍ക്ക് പണ്ടേ അറിയാം,പിന്നല്ലേ..] ബട്ട് കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ധരിക്കുന്ന ഉടുപ്പിനു മാച്ചായ പല വിധം ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.
2) ചതുരവട്ട സാധനങ്ങള്‍ - ഇത് ഫൌണ്ടേഷന്‍, ഐ ഷാഡോസ് തുടങ്ങിയ ഐറ്റംസ് ആണ്. മുഖത്തും, കണ്‍പോളകളിലും തേച്ചു പിടിപ്പിക്കാം. പല നിറങ്ങളില്‍ ഇവയും ലഭ്യമാണ്.
3) കൂര്‍ത്ത മുനയുള്ള പെന്‍സില്‍- കാന്താരീടെ കളര്‍പെന്‍സില്‍ ആണെന്ന ധാരണ തെറ്റ് ! പൊട്ടത്തെറ്റ് !! അത് കൊണ്ട് കളര്‍ കൊടുക്കുന്നത് ചുണ്ടില്‍ ആണ്. ലിപ്സ്റ്റിക് ഇടുന്നതിനു മുന്നേ ചുണ്ട് ഇഷ്ടമുള്ള ഷേപ്പില്‍ വരയ്ക്കാം. അതിനു ശേഷം ലിപ്സ്റ്റിക് ഇടാം.

അവള്‍ ഓരോന്നും എടുത്ത് നേരേ പിടിച്ചും, തലകുത്തിപ്പിടിച്ചും നോക്കി. വലിയ കാര്‍ട്ടുകളുമായി [ സാധനങ്ങള്‍ വാരി വലിച്ച് ഇടുകയും, ഒപ്പം മൂന്നു സന്താനങ്ങളെ വരെ ഇരുത്തുകയും ചെയ്യാവുന്ന ഉന്തുവണ്ടി ] ആളുകള്‍ അടുത്തു വരുമ്പോള്‍ പെറ്റു വീണതേ ഇതിലോട്ടാണെന്ന ഭാവത്തില്‍ നിന്നു. ഒരു കയ്യില്‍ ചുവപ്പു നിറമുള്ള ലിപ്സ്റ്റികും, മറുകയ്യില്‍ പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കുമായി അവള്‍ ആനന്ദനൃത്തം ചെയ്തു.

അമേരിക്കയില്‍ വന്നപ്പോള്‍ മുതലുള്ള മോഹമാണ് ഇതൊക്കെ ഒന്ന് തേച്ചു പിടിപ്പിക്കണമെന്ന് . പലപല വിശാലമായ ഷോറൂമുകളിലും ചെന്ന് അവള്‍ മേയ്ക്കപ്പ് ബോക്സ് തിരഞ്ഞു. അമ്മയുടെ ആഭരണപ്പെട്ടി പോലെ മനോഹരമായ പല പെട്ടികളും കണ്ട് അവളുടെ കണ്ണൂകള്‍ വിടര്‍ന്നു. പക്ഷേ ആ പെട്ടികളില്‍ ഒട്ടിച്ചു വെച്ച വലിയ സ്റ്റിക്കറില്‍ അവളുടെ കണ്ണുകള്‍ ഉടക്കിനിന്നു. അറുപതും, എഴുപതും ഡോളറുകള്‍ അവള്‍ ഗൂണിച്ചും, ഹരിച്ചും കണക്കുബുക്കില്‍ വെട്ടിത്തിരുത്തി. മേയ്ക്കപ്പ് മോഹം കുഴിച്ചു മൂടി അതിനു മുകളില്‍ മഞ്ഞള്‍ നടണം എന്നവള്‍ തീരുമാനിച്ചു. അപ്പോഴാണ് അവള്‍ ചെയ്ത നേര്‍ച്ചകളുടെ ഫലം പോലെ , മുജ്ജന്മസുകൃതം പോലെ “ ഡോളര്‍ സ്റ്റോര്‍ “ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഡോളര്‍ ഭഗവതി അവള്‍ക്കു മുന്നില്‍ അവതരിക്കുകയായിരുന്നു. എന്തെടുത്താലും ഒരേയൊരു ഡോളര്‍ ! എന്നും രാത്രി ഉറങ്ങുന്നതിനു മുന്നേയും, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അവള്‍ ഡോളര്‍ ഭഗവതിയെ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ദിവസവും,മുഹൂര്‍ത്തവും കുറിപ്പിച്ച്, രാഹുകാലം നോക്കി അവള്‍ കുടുംബസമേതം പുറപ്പെട്ടതാണ് ഡോളര്‍ സ്റ്റോറിലേയ്ക്ക്.

താനിപ്പൊ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ക്കു തോന്നി. ലിപ്സ്റ്റിക്കും, ഫൌണ്ടേഷനും, കളര്‍പെന്‍സിലും അവള്‍ മാറിമാറിയെടുത്ത് നോക്കി നിന്നു ...
“ഇതിനാണോ ഈ ആത്മനിര്‍വൃതി എന്നു പറയുന്നത് ??! “ അവള്‍ ചിന്തിച്ചു.
കാന്താരിയുടെ പിറകേ ഓടിയോടി കാന്തന്റെ കാലുകള്‍ കുഴഞ്ഞു. എത്രയും വേഗം വീട്ടിലെത്തിയില്ലെങ്കില്‍ കാന്താരി അമേരിക്ക മുഴുവന്‍ കാല്‍നട ജാഥ നടത്തിക്കുമെന്ന് കാന്തന്‍ ഭയന്നു. കാന്തന്റെ തിരക്കുകൂട്ടലിനെ വകവെക്കാതെ അവള്‍ ഐറ്റംസ് തിരഞ്ഞു. ചുവന്ന നിറമുള്ള ഒരു ലിപ്സ്റ്റിക്കും , ഒരു ചതുരപ്പെട്ടിയും അവള്‍ എടുത്തു. കളര്‍ പെന്‍സില്‍ അവള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി . യേയ്.. എന്തിന് ?? !! അതിമനോഹരമായ ചുണ്ടുകള്‍ ഉള്ള താനെന്തിനു ഇനി ചുണ്ട് വരച്ചുണ്ടാക്കണം !! അവള്‍ കളര്‍പെന്‍സിലിനെ കൊഞ്ഞനം കാട്ടി. ലിപ്സ്റ്റിക്കും, ചതുരപ്പെട്ടിയും ബില്ലു ചെയ്യാന്‍ പോലും കൊടുക്കാന്‍ അവള്‍ക്കു മനസ്സില്ലായിരുന്നു. ഡോളര്‍ സ്റ്റോറില്‍ നിന്നു തന്ന കവര്‍ തലയിലും, താഴത്തും വെക്കാതെ അവള്‍ വീട്ടിലെത്തിച്ചു.

അന്നു മുതല്‍ അവള്‍ മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. മുഖത്ത് ചതുരപ്പെട്ടിയിലെ പൊടി അവള്‍ വാരിവാരി ഇട്ടു. ചുണ്ട് കടും ചുവപ്പു നിറമാക്കി. കാന്താരിയും, കാന്തനും ‘ഗോഷ്ടികള്‍ ‘ എന്നു പറഞ്ഞ് അവളുടെ സൌന്ദര്യബോധത്തെ പുച്ഛിച്ചു തള്ളി. ഓരോ തവണയും സൌന്ദര്യം ഇരട്ടിപ്പിച്ച് അവള്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ “ഇതെല്ലാം വാരി തേച്ചിട്ടും എനിക്കൊരു മാറ്റോം തോന്നുന്നില്ല ‘ എന്നു പറഞ്ഞ് അരസികന്‍ കാന്തന്‍ അവളെ പരിഹസിച്ചു. പക്ഷേ പരിഹാസത്തിന്റെ ആ കൂര്‍ത്ത മുനകള്‍ അവളുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ തട്ടി ഒടിഞ്ഞു. ഓരോ തവണയും പുറത്തു പോയ് വന്ന് മുഖം കഴുകുമ്പോള്‍ തന്റെ സൌന്ദര്യം ചെറിയ ചെറിയ കുരുക്കളായി കവിളുകളില്‍ പൊങ്ങുന്നത് അവള്‍ കണ്ടു. ‘ആദ്യായി മേയ്ക്കപ്പ് ചെയ്യുന്നതിന്റെയാവും ! ‘ അവള്‍ അവളെത്തന്നെ സമാധാനിപ്പിച്ചു. ഒരു കുരുവിനും അവളെ മേയ്ക്കപ്പില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ല. ഒടുവില്‍ കുരുക്കള്‍ കൂട്ടം കൂട്ടമായി വന്ന് അവളെ പേടിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണാടിയില്‍ കണ്ട രൂപം കണ്ട് അവള്‍ പേടിച്ചു നിലവിളിച്ചു. തള്ളി നിന്ന കുരുക്കളില്‍ നിന്ന് പൊട്ടിയൊലിച്ച ചലം കണ്ണീരില്‍ കലര്‍ന്നു. അവള്‍ ചതുരപ്പെട്ടി കയ്യിലെടുത്തു. ഒന്നുകൂടി നോക്കി. പിറകില്‍ എഴുതിയ അക്ഷരങ്ങള്‍ അവ്യക്തമായിരുന്നു. അവള്‍ അത് കൂട്ടിവായിക്കാന്‍ ശ്രമം നടത്തി. മാഞ്ഞു തുടങ്ങിയ അക്ഷരങ്ങളില്‍ നിന്ന് അവള്‍ ‘ഇ’, യും, ;വൈ’ യും, പിന്നേയും ഒരു ‘ഇ’ യും തപ്പിയെടുത്തു. അവള്‍ ഞെട്ടി ! അപ്പോള്‍ ഇത് ഫൌണ്ടേഷനല്ല , എഴുത്തിയിരിക്കുന്നത് ‘ഐ” യുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്.
“ ഭഗവതീ ഇത് കണ്ണീത്തേച്ചിരുന്നേലോ ????!! “ അവള്‍ക്ക് ഓര്‍ക്കാനേ കഴിഞ്ഞില്ല. കണ്ണീ വരാനിരുന്നത് മോന്തേല്‍ വന്നെന്ന് പറഞ്ഞാ മതീല്ലോ !!
അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു .....

Thursday, October 25, 2007

അവനും,അവളും പിന്നെ പമ്മന്റെ നോവലുകളും...!

ഹൃദയം പ്രേമസുരഭിലവും ശരീരം വികാരതരളിതവുമായ കാലം.വീട്ടുകാര്‍ അറിഞ്ഞും, അറിയാതെയും ഫോണ്‍ നെഞ്ചോടു ചേര്‍ത്ത് , ഫോണ്‍സ്റ്റാന്‍ഡിനരികില്‍ ഇട്ടിരിക്കുന്ന സെറ്റിയില്‍ നിന്നും, നടന്നും, കിടന്നും..മണിക്കൂറുകള്‍ പിറുപിറുത്ത് തകര്‍ത്തു പ്രേമിക്കുന്ന സമയം..ബി.എസ്.എല്‍ കാരുടെ ബിസ്സിനസ്സ് അവളുടെ വീട്ടില്‍നിന്നടയ്ക്കുന്ന ഫോണ്‍ ബില്ലു കൊണ്ടു തന്നെ തഴച്ചു വളരുന്നതിന്റെ ആഘോഷം എല്ലാമാസവും നാലക്കങ്ങളില്‍ കുറയാതെയുള്ള ബില്ലും കയ്യിലേന്തി ആടിത്തിമര്‍ക്കുന്ന അച്ഛന്‍. എസ്.റ്റി.ഡി. പരിധിയിലുള്ള ചെക്കനെ കല്ല്യാണമുറപ്പിച്ചതും പോരാ..ഒന്നൊന്നര വര്‍ഷം കഴിഞ്ഞേ കല്ല്യാണമുള്ളൂ എന്ന് തന്നിഷ്ടം കാട്ടിയ അപ്പനുമമ്മയ്ക്കും കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ മാസാമാസം എത്തുന്ന ഇത്തരം ബില്ലുകളാണെന്ന് അവളേപ്പോലുള്ള വിളഞ്ഞവിത്തുകള്‍ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! എന്തായാലുംഅച്ഛന്റെ പലവിധ വേഷപ്പകര്‍ച്ചകള്‍ക്കു മുകളില്‍ ഫോണുമായി അവള്‍ ഇങ്ങേത്തലയ്ക്കലും,പ്രതിശ്രുതവരന്‍ അങ്ങേത്തലയ്ക്കലും നടന്നു.അവര്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ രണ്ടു വീട്ടിലേയും ഓള്‍ഡ് കപ്പിള്‍സ് പരസ്പരംവിളിച്ച് ബില്ലു കയ്യിലേന്തി നേര്‍ച്ച നടത്തി.

സൂര്യനു താഴേയുള്ള സകല ചരാചരങ്ങളെ പറ്റിയും തങ്ങള്‍ക്ക് അഗാധമായ അറിവുണ്ടെന്ന് വധുവും,വരനും പരസ്പരം വിശ്വസിപ്പിച്ചു. അവന്‍ പലതരം സോഫ്റ്റ് വെയറിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു. അവള്‍ക്കറിയാവുന്ന ഒരേയൊരു വയറില്‍ അപ്പോള്‍ അന്നു കഴിച്ച ചാപ്പാത്തിയില്‍ കോഴികള്‍ കൊത്തിപ്പറക്കുകയായിരുന്നു. എന്നിട്ടും എല്ലാമറിയാമെന്ന ഭാവത്തില്‍ അവള്‍ പലവിധശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. അവനെ തോല്‍പ്പിക്കാന്‍ അവള്‍ ലോകത്തുള്ള സകല പുസ്തകങ്ങളുടേയും പേരുകള്‍ നിരത്തി.എഴുത്തുകാര്‍ക്കുമുന്നില്‍, പുസ്തകങ്ങള്‍ക്കുമുന്നില്‍.. അവന്റെ സോഫ്റ്റ്വെയറുകള്‍ നിലമ്പൊത്തുമെന്ന സ്ഥിതിയില്‍..അതാ..അവന്റെ ചോദ്യം..
."പമ്മന്‍ടെ നോവലുകള്‍ വായിച്ചിട്ടുണ്ടോ??"..
തലയില്‍ തേങ്ങ വീണതു പോലെ തോന്നി. ഭൂലോകവായനക്കാരിയായി അഭിനയിച്ച് ക്ഷീണിച്ചവശയായി നില്‍ക്കുമ്പോഴാണ് 'പമ്മന്‍'എന്ന വന്‍ബോംബ് ദാ പൊട്ടുന്നത്. മലയാളത്തിലെ സകല ചില്ലക്ഷരങ്ങളും വായിലിട്ട് വിഴുങ്ങി അവള്‍ ഓക്കാനിച്ചു. പഞ്ചാരയില്‍ മുക്കി അവള്‍ അവനെ വിളിച്ചു. [ വിഷയം മാറ്റാന്‍ പെണ്ണിനാണോപാട്]!ആ വിളിയില്‍ അവന്റെ ചോദ്യങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.
അപ്പോള്‍ അവള്‍മനസ്സില്‍ കുറിക്കുകയായിരുന്നു..
"നാളെ തന്നെ പമ്മന്റെ പുസ്തകങ്ങള്‍ തേടിപ്പിടിക്കണം. എല്ലാറ്റിന്റേയുംആമുഖം വായിച്ച് എല്ലാം വായിച്ചിട്ടുണ്ടെന്ന് വരുത്തണം.."
അന്നത്തെ ബി.എസ്.എന്‍ .എല്‍ സേവ കഴിഞ്ഞിട്ടും അവള്‍ക്ക് ഉറങ്ങാന്‍കഴിഞ്ഞില്ല. .രാത്രി വളര്‍ന്ന് വളര്‍ന്ന് പകലിനെ വിഴുങ്ങുന്നതായി അവള്‍ക്ക് തോന്നി. പമ്മനെ കുറിച്ച് മലയാളം ഡിഗ്രി വിദ്യാര്‍ത്ഥിയായിട്ടുകൂടി അറിയില്ലെന്ന് ഓര്‍ത്തപ്പോള്‍ സൈഡിലെ മേശയില്‍ ഇരുന്ന് വലിഞ്ഞുകറങ്ങിയ ടേബിള്‍ ഫാനെ അവള്‍ ശപിച്ചു. തിരിഞ്ഞും,മറിഞ്ഞും കിടന്ന് അവള്‍ നേരം വെളുപ്പിച്ചു. ആ പകലു മുഴുവന്‍ അവള്‍ പമ്മനോടൊപ്പമായിരുന്നു. പമ്മന്റെ ഒരു കഥ പോലും വായിച്ചിട്ടില്ലെന്ന ദുഖം സഹിക്കാന്‍ വയ്യാഞ്ഞ് അന്ന് അവള്‍ നിരാഹാരം കിടന്നു. വായനയുടെ വഴികളിലേക്ക് അവളെ തിരിച്ച നാട്ടിലെ ആ വായനശാലയെ അന്നാദ്യമായി അവള്‍ ശപിച്ചു. ഈ വായനശാലയ്ക്കൊക്കെ 'നാലു'മണിക്കു മുന്നേതുറന്നാലെന്താ?! അവള്‍ പിറുപിറുത്തു. നിമിഷങ്ങള്‍ യുഗങ്ങളായി അവള്‍ക്കുതോന്നി.എങ്ങിനെയൊക്കെയോ അവള്‍ അന്ന് നാലുമണി വരെ കഴിച്ചുകൂട്ടി.

അന്ന് സുകുമാരന്‍ ചേട്ടനും, അവളും ഒപ്പമാണ് വായനശാലയില്‍ എത്തിയത്. സുകുമാരന്‍ ചേട്ടന്‍- വായനശാലയിലെ പുസ്തകം സൂക്ഷിപ്പുകാരന്‍! സുകുമാരന്‍ചേട്ടനു ഒരു പ്രത്യേക സ്നേഹമാണ് അവളോട്. അതിനു തെളിവാണല്ലോ അവളുടെകാര്‍ഡില്‍ കൊള്ളാത്ത പുസ്തകങ്ങള്‍ [ തെറ്റിദ്ധരിക്കരുത്,എണ്ണം മാത്രമാണ്ഉദ്ദേശിച്ചത്! ] എന്നും നല്‍കുന്നത്. സുകുമാരന്‍ ചേട്ടന്‍ അകത്തു കടന്നു,അവളും. രെജിസ്റ്ററും മറ്റും എടുത്ത് സുകുമാരന്‍ ചേട്ടന്‍ ഒരുങ്ങുമ്പോഴേക്കും അവള്‍ അലമാരകളില്‍ പമ്മനെത്തിരയാന്‍തുടങ്ങിയിരുന്നു. ഇളം തവിട്ടുനിറമായ പേജുകളും,,പലതരം വായനകളുടേയും,ചിന്തകളുടേയും മണവും നിറഞ്ഞ പഴയ പുസ്തകങ്ങള്‍ക്കിടയിലൂടെ അവള്‍ വിരലോടിച്ചു. വായനശാലയിലെ പുസ്തകങ്ങളുടെ മണം അവള്‍ക്കേറെ പ്രിയപ്പെട്ടതായിരുന്നു. ഇല്ല,ഇന്ന് വന്നത് പുസ്തകങ്ങള്‍ ആസ്വദിക്കാനല്ല..പമ്മന്റെപുസ്തകങ്ങള്‍ക്കായി അവള്‍ അങ്ങുമിങ്ങും നടന്നു..

ഇതിനിടയില്‍ സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ ചിലര്‍ വായനശാലയിലെത്തി. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മുതല്‍ അങ്ങേര്‍ തന്നെ ഉണ്ടാക്കിയ പരസ്പരാകര്‍ഷണം എന്ന തിയറി മൂലം അമ്പലങ്ങള്‍, വിവാഹാഘോഷങ്ങള്‍ തുടങ്ങി പലയിടങ്ങളില്‍ വെച്ചും പരസ്പരം കണ്ണും,കണ്ണുമെറിയുകയും,ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ നല്ല പിള്ള ചമയുകയും ചെയ്ത പല പയ്യന്‍സും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ ആണിന്റെ വിവാഹം ഉറപ്പിച്ചു എന്നു കേട്ടാല്‍പിന്നെ ആ പരസ്പരാകര്‍ഷണ സിദ്ധാന്തം പ്രാവര്‍ത്തികമാവില്ല എന്നാണല്ലോഅതിന്റെ റിവേഴ്സ് തിയറി! എന്തായാലും അല്‍പ്പംതലക്കനത്തോടെ തന്നെ അവരുടെയൊക്കെ മുന്നിലൂടെ എല്ലാ വിരലിലും പുസ്തകങ്ങള്‍തിരുകി അവള്‍ നടന്നു..
ഇടയ്ക്ക് ഒരു ഒന്നൊന്നരഘനത്തില്‍ സുകുമാരന്‍ചേട്ടനോടു ചോദിച്ചു..
"ചേട്ടാ..ഈ പമ്മന്റെ ബുക്സ് ഒക്കെ എവിടെയാ..???"
ചോദ്യം കേട്ടതും സുകുമാരന്‍ ചേട്ടന്റെ പുരികങ്ങള്‍ ചുളിഞ്ഞു.
പയ്യന്‍സില്‍ പലരും തല നയന്റി ഡിഗ്രി വെട്ടിച്ച് അവളെ നോക്കി.
"ഞാന്‍ പമ്മന്റെ കുറേ ബുക്സ് വായിച്ചിട്ടുണ്ട്,,പക്ഷേ അതൊക്കെ കോളേജിലെലൈബ്രറിയില്‍ നിന്നാ. അതുകൊണ്ട് ഇവിടെ എവിടെയാ വെച്ചിരിക്കുന്നത് എന്നറിയില്ല.."
വായനക്കുറവ് മറ്റാരും അറിയാതിരിക്കാന്‍ അവള്‍ വെച്ചുകാച്ചി. അതു കേട്ടതും സുകുമാരന്‍ ചേട്ടന്റെ മുഖം വലിഞ്ഞുമുറുകി.പയ്യന്‍സ് അടക്കിച്ചിരിക്കുന്നത് അവള്‍ കണ്ടു.
അവള്‍ അവളെത്തന്നെസൂക്ഷിച്ചു നോക്കി..ഇനി വല്ല ഏടാകൂടവും...?...യേയ്..ഇല്ല..സുന്ദരി തന്നെ!അവളെക്കുറിച്ചോര്‍ത്ത് അവള്‍ക്കു കോരിത്തരിച്ചു.
"എവിടെ പമ്മന്‍??" എന്ന മുഖഭാവവുമായി അവള്‍ സുകുമാരന്‍ ചേട്ടനെ തുറിച്ചു നോക്കി.
"പമ്മന്റെ ബുക്ക് എല്ലാം വായിക്കുന്നതിനു പകരം ദാ ഇതു വായിച്ചാ മതി.."
സെക്കന്റ് ഷോക്ക് ബിന്ദു ടാക്കീസില്‍ ആളുകള്‍ ഇരിക്കുമ്പോലുള്ള മീശചൂണ്ടുവിരല്‍ കൊണ്ട് മാടിയൊതുക്കി പയ്യന്‍സിലൊരാള്‍ ഒരു പുസ്തകം അവള്‍ക്കുനേരെ നീട്ടി.
"താങ്ക്സ്..ഞാന്‍ ഒരുവിധം എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.." ഒരിക്കല്‍ കൂടി അഹങ്കാരം വാക്കില്‍ കുത്തി നിറച്ച് അവള്‍ ഞെളിഞ്ഞു. കയ്യിലിരുന്ന പുസ്തകത്തിന്റെ പുറന്തടി അപ്പോഴാണ് അവളുടെ ശ്രദ്ധയില്‍ പെട്ടത്.
"സെക്സ് പമ്മന്റെ നോവലുകളില്‍.."!!
അവള്‍ പുസ്തകം ഒന്നോടിച്ചു മറച്ചു. വായനശാല മണല്‍ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നവള്‍ക്ക് സംശയംതോന്നി. കാലിനടിയില്‍ നിന്നും ഊര്‍ന്നുപോയ മണലില്‍ അവള്‍ വഴുതിവീണു. വീഴുമ്പോഴും അവള്‍ പറഞ്ഞു.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."
വായനശാലയുടെ ഭിത്തില്‍ തട്ടിത്തെറിച്ച സിഗരിറ്റിന്റെ മണമുള്ള ചിരികള്‍അവളുടെ വാക്കുകള്‍ക്കു മേല്‍ പരന്നു. അവള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതായിതോന്നി. തപ്പിത്തടഞ്ഞ് അവള്‍ നടന്നു..പമ്മന്റെ ബുക്ക് അവളുടെ കാര്‍ഡില്‍കൊള്ളാതെ തള്ളിനിന്നു. വായനശാല വരാന്തയിലെ പ്രധാന വാര്‍ത്തയായി അവളും,പമ്മനും നിറഞ്ഞു നിന്നു.

സമയം രാത്രി പത്തുമണി.
രാത്രിയുടെ നിശബ്ദതയില്‍,നിലാവിനേയും,നിലാവില്‍ വിരിയുന്ന പൂക്കളേയും കൂട്ടുപിടിച്ച് ഈ സമയത്താണ് അവളും,അവനും പായ്യാരം പറയുക പതിവ്. അന്നും പതിവുപോലെ ഇഷ്ടപ്രാണേശ്വരിയുടെ കിളികൊഞ്ചലുകള്‍ക്കായ് അവന്‍ കാതുകൂര്‍പ്പിച്ചു. അവളും അവന്റെ വിളിക്കായ് കാത്തിരിക്കുകയായിരുന്നു..മറ്റെന്തിനോവേണ്ടിയായിരുന്നെന്നു മാത്രം!!!!!!!

Wednesday, October 24, 2007

ഒരായിരം വിശേഷങ്ങളുമായി അമ്മാമ്മ..!!

അമ്മാമ്മ- ഓര്‍മയില്‍ നിറയുന്നത് പച്ചരിച്ചോറിന്റെ മണവും,മൈദകൊണ്ടുണ്ടാക്കിയ വരണ്ട ചപ്പാത്തിയുടെ രുചിയുമാണ്. ആ കൊച്ചു വീടിന്റെ മുറ്റത്തെ സജീവസാന്നിദ്ധ്യമായിരുന്നു അമ്മാമ്മ. കഷ്ടി നാലടിപൊക്കവും,തുടുത്ത കവിളുകളും,പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയും , വാതോരാതെയുള്ള വിശേഷം പറച്ചിലുകളൂം-അമ്മാമ്മ കാഴ്ചയില്‍ ഒരുകുഞ്ഞിനേപ്പോലെ തോന്നിപ്പിച്ചു.അരയില്‍ മുറുക്കിയുടുത്ത കൈലിയും,ബ്ലൌസും-അതായിരുന്നു അമ്മാമ്മയുടെസ്ഥിരംവേഷം. കൈലിയുടെ വലത്തേ അറ്റം പൊക്കി മേലോട്ടു കുത്തി അമ്മാമ്മ കൊക്കോപ്പഴങ്ങള്‍ പെറുക്കിക്കൂട്ടി. പലപ്പോഴും അച്ഛന്റെ പിറകേ ശല്യമായിനടന്ന് അനുവാദം വാങ്ങി അമ്മാമ്മയുടെ വീട്ടിലേക്കോടുമായിരുന്നു,ആ കൊക്കോപ്പഴങ്ങളുടെ പുളിയും,മധുരവും നുണയാന്‍. റേഷനരിയിലെകല്ലും,പുഴുക്കളും പെറുക്കിക്കളഞ്ഞ് അമ്മാമ്മ വെക്കുന്ന ചോറിന്റെ മണം എന്നെ വല്ലാതെ കൊതിപ്പിക്കുമായിരുന്നു. വീടിന്റെ തിണ്ണയിലിരുന്ന് ഞാനും, അനിയത്തിയും പച്ചരിച്ചോറില്‍ തൈരു കൂട്ടിക്കുഴച്ച് വലിയ ഉരുളകളാക്കി വായിലേക്കെറിഞ്ഞു. ചോറുരുളകള്‍ കയ്യില്‍ ഞെരുങ്ങിയമര്‍ന്ന് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്കു തള്ളി.പിന്നീട് വളര്‍ന്നപ്പോള്‍[?] എപ്പോഴോ ആ മണം എനിക്കിഷ്ടമല്ലാതായി. പീച്ചിക്കുഴച്ചുണ്ണത് എനിക്കു നാണക്കേടായി!

അമ്മാമ്മയുടെ വീടും,എന്റെ വീടും തമ്മിലുള്ള വേര്‍തിരിവ് ചെറിയൊരു ഈടു മാത്രമാണ്. അപ്പുറം അമ്മാമ്മയും,ഇപ്പുറം അമ്മയും നിന്ന് ഒരുപാടുവിശേഷങ്ങള്‍ പങ്കിട്ടു. കിണറ്റിന്‍ കരയിലും,അലക്കു കല്ലിനു ചാരെയുംനിന്ന് അവര്‍ ആഗോളകാര്യങ്ങള്‍ സംസാരിച്ചു. അമ്മാമ്മയുടെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും അവസാനമുണ്ടായിരുന്നില്ല. ഒന്നിനു പിറകേ ഒന്നായി അവര്‍ വിശേഷങ്ങള്‍ അന്വേഷിച്ചു. 'ഇന്നലെ ആരാ വീട്ടില്‍ വന്നത്? അവരുടെ വീട്ടില്‍ ആരൊക്കെയാണ്? അവരുടെ മകളെ കല്ല്യാണം കഴിച്ചതെവിടേ? അവിടെആരൊക്കെ?"
അങ്ങിനെയങ്ങിനെ ചോദ്യങ്ങള്‍ ചങ്ങലകളായി പലപ്പോഴും അമ്മയെവരിഞ്ഞുമുറുക്കി. തൊണ്ടപൊട്ടുമാറുച്ചത്തില്‍ വീടിനകത്തുനിന്ന് ഞാന്‍വിളിക്കുന്ന വിളികള്‍ അമ്മയെ പലപ്പോഴും ആ ചങ്ങലകളില്‍ നിന്ന്മോചിതയാക്കി.

മുറ്റത്തിനരികില്‍ പടര്‍ന്നു പന്തലിച്ച പല തരം ചെമ്പരത്തികള്‍ കാലഭേദമില്ലാതെ ഇലപൊഴിച്ചു. മുറ്റമടിക്കല്‍ എന്ന വന്‍വിപത്ത് എന്റെ തലയിലായി.ചുലുമെടുത്ത് വീടിനു ചുറ്റും ഞാന്‍ നടത്തിപ്പോന്ന ഓട്ടപ്രദക്ഷിണം അമ്മ കയ്യോടെ പിടികൂടി. മുറ്റമടിക്കല്‍ എങ്ങിനെആനന്ദപ്രദമാക്കാം എന്ന് തലപുകഞ്ഞാലോചിച്ച് ഒടുവില്‍ ഞാനൊരു മാര്‍ഗ്ഗംകണ്ടെത്തി. എന്റെ വീട്ടില്‍ ഇല്ലാത്തതും,എന്നാല്‍ എനിക്ക് വേണമെന്ന് മോഹമുള്ളതുമായ കാര്യങ്ങള്‍ സ്വപ്നം കാണുക. ആ സ്വപ്നത്തിലൂടെ അങ്ങിനെ നടന്നു നടന്ന് മുറ്റമടിക്കുക..അങ്ങിനെ എന്റെ സ്ഥിരം സ്വപ്നങ്ങളില്‍വിരുന്നുകാരായി വെളുത്തു തുടുത്ത ഗോദറേജ് ഫ്രിഡ്ജും, ഇരുപത്തൊന്നിഞ്ച് ഒണീഡാ ടി.വിയും, എപ്പോഴും ബെല്ലെടിക്കുന്ന ഒരു വെളുത്ത ഫോണുമൊക്കെ ആടയാഭരണങ്ങളോടെ വിളയാടാന്‍ തുടങ്ങിയ കാലം..എന്റെ സ്വപ്നങ്ങള്‍ക്ക്കടയ്ക്കല്‍ കത്തി വെച്ച് അമ്മാമ്മ ഈടിനപ്പുറം ചൂലുമായി പ്രത്യക്ഷപ്പെട്ടു.പിന്നീട് മുറ്റമടിക്കലിനേക്കാള്‍ ഭാരമുള്ളതായി അമ്മാമ്മയുടെ കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത്!ചോദ്യങ്ങളുടെ ഭാരവും പേറി ,തളര്‍ന്നു വീണ ചെമ്പരത്തി ഇലകളോടൊപ്പം ഞാന്‍നിന്നു. എന്റെ മുറ്റമടിക്കല്‍ പ്രക്രിയ പ്രഭാതങ്ങളുടെ മുക്കാല്‍ സമയവും അങ്ങിനെ തൂത്തുവാരി. ഒടുവില്‍ അമ്മാമ്മയുടെ ഒരായിരം ചോദ്യങ്ങളെ തൂത്തെറിഞ്ഞ് ചൂലുമായി ഞാന്‍ എന്റെ സ്വപ്നങ്ങളോടൊപ്പം അമ്മാമ്മയ്ക്കു മുമ്പേയും,ചിലപ്പോഴൊക്കെ പിമ്പേയും പാഞ്ഞു.

വളര്‍ന്നപ്പോള്‍ പലപ്പോഴുംഅമ്മാമ്മയുമായുള്ള കൂടിക്കാഴ്ച്ചകള്‍ കിണറ്റിന്‍ കരയില്‍ മാത്രമായിഒതുങ്ങി..ഞാന്‍ ഒതുക്കി.പരിചയമുള്ള ഒരായിരം ആളുകളുടെ വിശേഷങ്ങള്‍ അമ്മാമ്മ നിരത്താന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പതുക്കെ അകത്തേക്കു വലിഞ്ഞ് തടിച്ച പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി. എന്റെ മുറിയുടെ ജനാല തുറക്കുന്നത് അമ്മാമ്മയുടെ മുറ്റത്തേക്കാണ്. ഞാന്‍ കഴിയുന്നതും ആ ജനാല അടച്ചിടാന്‍ ശ്രദ്ധിച്ചു. അങ്ങിനെ വിശേഷം പറച്ചിലുകള്‍ വല്ലപ്പോഴും മാത്രമായി. ഇടയ്ക്കിടെ അമ്മ ഓര്‍മിപ്പിക്കുമായിരുന്നു..'പ്രായമായ സ്ത്രീഅല്ലേ..ഇടയ്ക്ക് നിങ്ങള്‍ ചെല്ലണം.."

ഒടുവില്‍ അനേകം മൈലുകള്‍ക്കപ്പുറത്തേയ്ക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു..വിവാഹം! അവിടെ ഞങ്ങളുടെ ജനാലകള്‍ അടുത്ത വീടിന്റെ മുറ്റത്തേയ്ക്ക് തുറന്നില്ല. സ്വപ്നംകണ്ട് ഞാന്‍ മുറ്റമടിച്ചില്ല. അപ്പുറത്തെ മുറ്റത്തു നിന്ന് ഒരമ്മാമ്മയും ചോദ്യങ്ങള്‍ നിരത്തിയില്ല. മുറ്റമടിയ്ക്കാനെത്തുന്ന സരോജിനി ചേച്ചിയും,പിന്നീട് ജയശ്രീയും ചിലപ്പോഴെല്ലാം മതിലനപ്പുറത്തേക്ക് തലനീട്ടുന്നത് ഞാന്‍ കണ്ടു. വെളുത്തമുണ്ടും,ബ്ലൌസുമിട്ട് മാധവിയേടത്തി ജയശ്രീയോടും,സരോജിനി ചേച്ചിയോടുംസംസാരിച്ചു. വലുതായ ശേഷം അവിടെ നിന്നാണ് ആദ്യമായി അമ്മാമ്മയെ ഞാന്‍ സ്നേഹിച്ചത്. വിശേഷങ്ങള്‍ തിരക്കാന്‍, ഒരായിരം ചോദ്യങ്ങളുമായി മാധവിയേടത്തി എനിക്ക് അമ്മാമ്മയായി വരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.പക്ഷേ..മാധവിയേടത്തിയുടെ വീടിനും,ഞങ്ങളുടെ ആ വീടിനും ഇടയിലുള്ള മതില്‍ ഏറെ വലുതായിരുന്നു.
പിന്നീട് വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ അമ്മാമ്മയുടെ വിശേഷങ്ങള്‍ക്കൊപ്പം മുറ്റമടിക്കാന്‍ തുടങ്ങി. ചോദ്യങ്ങള്‍ പലപ്പോഴും ശ്വാസംമുട്ടിച്ചെങ്കിലും ഞാന്‍ അതും ആസ്വദിക്കുകയായിരുന്നു. പിന്നീട് ഏട്ടന്റെ ജോലി..സ്ഥലം മാറ്റങ്ങള്‍...അങ്ങിനെ ഞങ്ങള്‍ടെ ജീവിതംപല സ്ഥലങ്ങളിലായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം നാട്ടില്‍ പോകും. ഷൈജി ബേക്കറിയില്‍ [ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ പേരുകേട്ട ബേക്കറി എന്നുതന്നെ പറയാം..]നിന്ന് വാങ്ങുന്ന ലഡുവും,നെയ്യപ്പവും ആദ്യമായി കാണുന്നപലഹാരം പോലെ അമ്മാമ്മ കൈനീട്ടി വാങ്ങും. വാര്‍ദ്ധക്യത്തിന്റെ അസ്വസ്ഥതകളോടൊപ്പം,ചെറുപ്പം മുതലേ ഉണ്ടായിരുന്നഹൃദ്രോഗവും അക്കാലത്ത് അമ്മാമ്മയെ ഏറെ തളര്‍ത്തിയിരുന്നു.

അഹല്യാദേവിയുടെ നഗരത്തില്‍ [ ഇന്‍ഡോര്‍-മദ്ധ്യപ്രദേശ്] താമസമാക്കിയ സമയം. അവിടെ നിന്ന് വര്‍ഷത്തില്‍ രണ്ടുതവണ എന്ന രീതിയില്‍ നാട്ടില്‍ പോക്ക് പതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു അമ്മാമ്മയ്ക്ക് തീരെ വയ്യ,കിടപ്പാണ് എന്ന്. പോയി കാണണമെന്ന് വിചാരിച്ചെങ്കിലും പല തിരക്കുകള്‍ കൊണ്ട് അതങ്ങു നീണ്ടു. ഒടുവില്‍ തിരിച്ചു പോരാന്‍ രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ഓര്‍മവന്നത്. നേരത്തേ പോയി കാണാത്തതിനു അച്ഛന്റെ വക വഴക്കും കഴിഞ്ഞ് ഞാന്‍ എന്നത്തേയും പോലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ഒരു പൊതി നെയ്യപ്പവുമായി അമ്മാമ്മയെ കാണാന്‍ ചെന്നു. കട്ടിലില്‍ വിരിച്ചിട്ട പായയില്‍ പകുതിയും മൂത്രത്തില്‍ മുങ്ങിയിരുന്നു. വീടിനകത്തേയ്ക്കു കടന്നപ്പോള്‍ അനുഭവപ്പെട്ടത് പച്ചരിച്ചോറിന്റെ മണമായിരുന്നില്ല, മൈദ കൊണ്ടുണ്ടാക്കിയചപ്പാത്തിയുടെ മണമായിരുന്നില്ല..മറിച്ച്..വാര്‍ദ്ധക്യത്തിന്റെ മണമായിരുന്നു..എന്തൊക്കെയോ മരുന്നുകളുടെ മണമായിരുന്നു..!!എന്നെ കണ്ടതും അമ്മാമ്മ കട്ടിലിന്റെ കാലില്‍ പിടിച്ച് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ഞാന്‍ തലയിണകള്‍ ഭിത്തിയില്‍ ചേര്‍ത്തുവെച്ച് അതില്‍ ചാരി അമ്മാമ്മയെ ഇരുത്തി. ഉച്ചിയില്‍ കെട്ടിവെക്കാന്‍ അമ്മാമ്മയ്ക്ക് ഇപ്പോള്‍ മുടിയില്ല. ചേര്‍ത്തുവെട്ടിക്കളഞ്ഞിരിക്കുന്നു. തുടുത്ത കവിളുകള്‍ ഒട്ടി,മുഖം വലിഞ്ഞുമുറുകിയിരിക്കുന്നു. എന്റെ കയ്യിലെ നെയ്യപ്പം വാങ്ങാന്‍ അമ്മാമ്മ കൈകള്‍ നീട്ടി. വിറയല്‍കൊണ്ട് അതു വാങ്ങാന്‍ അമ്മാമ്മയ്ക്ക് ആവുമായിരുന്നില്ല.
"ഒരെണ്ണം എടുത്തു താ.." അവ്യക്തമായി അമ്മാമ്മ പറഞ്ഞു.
ഞാന്‍ഒരെണ്ണമെടുത്ത് മുറിച്ച് അമ്മാമ്മയുടെ വായില്‍ വെച്ചു കൊടുത്തു.'
വയ്യ..തീരെ വയ്യ.."
പറയുമ്പോള്‍ അമ്മാമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
'എണീക്കാനേ വയ്യാന്നതാ മോളെ വിഷമം. എത്ര നാളാ ഇങ്ങിനെ..!"
തൊണ്ടയില്‍ തടയുന്ന ഭാരം ഞാനറിഞ്ഞു. അതു വിങ്ങലായിപുറത്തേക്കൊഴുകാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.
'നീയെന്താ മോളെ കൊണ്ടരാഞ്ഞത്?? ഞാനെത്ര നാളായി അവളെ ഒന്ന് കണ്ടിട്ട്!"
"അമ്മു നല്ല ഉറക്കാണു അമ്മാമ്മേ. ഞാന്‍ അടുത്ത തവണ എന്തായാലും അവളെകൊണ്ടുവരാം.." അമ്മുവിനു അന്ന് ഒന്നരവയസ്സാകുന്നു. സ്ഥലംമാറ്റവും,യാത്രകളും അവളെ വല്ലാതെ തളര്‍ത്തിയിരുന്നു.പുഷ്പചേച്ചിയുടെ [ അമ്മാമ്മയുടെ മകള്‍] വിശേഷങ്ങളും, കാര്‍ത്തുചേച്ചിയുടെ വീടുപണിയും എല്ലാം അമ്മാമ്മ ആവും വിധം പറഞ്ഞു കേള്‍പ്പിച്ചു. ഇന്‍ഡോറിനെപറ്റിയും,ഏട്ടന്റെ ജോലിയെ പറ്റിയുമെല്ലാം എന്തൊക്കെയോ ചോദിച്ചു. കുറച്ചുസമയം സംസാരിച്ചപ്പോഴേക്കും അമ്മാമ്മയ്ക്കു വയ്യാതായി. എന്നോട് അമ്മാമ്മയെകട്ടിലില്‍ കിടത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ അമ്മാമ്മയുടെ അടുത്ത്കുറച്ചു സമയം കൂടി ഇരുന്നു. പോരാന്‍ നേരം അമ്മുവിനേം കൊണ്ട് അമ്മാമ്മയെകാണാന്‍ ചെല്ലണം എന്ന് ഒന്നുകൂടി ഓര്‍മിപ്പിച്ചു.
ഒപ്പംമറ്റൊന്നും..സ്ഥിരം അമ്മാമ്മ ശൈലിയില്‍...
'ദേ കൊച്ചിനു വയസ്സ് രണ്ടാവാറായി. ഇനി അടുത്തത് ആവാം ട്ടോ.."
തിരിഞ്ഞു നിന്ന് ഞാന്‍ അമ്മാമ്മയെ നോക്കി ചിരിച്ചു.'
'ഈ വിശേഷങ്ങളാണ്, ഈ സ്നേഹമാണ് കുറേ കാലം ഞാന്‍ എന്നില്‍ നിന്ന് അകറ്റാന്‍പാടു പെട്ടത്..പിന്നെ ..ഇതിനാണ് ഞാന്‍ ഏറെ കൊതിച്ചത്...നഷ്ടമായപ്പോഴാണ് ഈ സ്നേഹത്തിന്റെ വില ഞാന്‍ നന്നായി മനസ്സിലാക്കിയത്..' അമ്മാമ്മയോട്എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ..ഞാനിറങ്ങുമ്പോ‍ഴേക്കുംകട്ടിലില്‍ ചുരുണ്ടുകൂടി അമ്മാമ്മ ഉറങ്ങാന്‍ തുടങ്ങി.

2006- ജൂലൈ 3
അമ്മയുടെ ഫോണ്‍ അമ്മാമ്മയുടെ വേര്‍പാട് വിളിച്ചറിയിച്ചു. അമ്മാമ്മയോടുള്ള കടം വീട്ടാന്‍ എനിക്കായില്ല. അമ്മുവിനേയും കൊണ്ട് അമ്മാമ്മയെ ചെന്നു കാണാന്‍ പിന്നീട് എനിക്കു കഴിഞ്ഞില്ല. ഞങ്ങളുടെ അമ്മുവിനു കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയി ആ വിശേഷങ്ങള്‍.. അവള്‍ക്കോര്‍മിക്കാന്‍ ഇത്തരം ചോദ്യങ്ങളില്ല..വിശേഷങ്ങളില്ല...
മറ്റൊരാളുടേയും വിശേഷങ്ങളില്‍ ചെന്നു പെടാതെ, ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യത്തിന്റെ വിശാലമായ ഭൂമിക നല്‍കി ഈ നാട്ടില്‍ അവള്‍ വളരുന്നു. അവള്‍ക്കോര്‍മിക്കാന്‍ പച്ചരിച്ചോറിന്റെ മണമില്ല...മൈദ കൊണ്ടുള്ള ചപ്പാത്തിയുടെ രുചിയില്ല..നാട്ടിന്‍ പുറത്തിന്റെ നന്മകളില്ല. എങ്കിലുംഇന്ന് എന്റെ വാക്കുകളിലൂടെ അവള്‍ അറിയുന്നു ഓരോന്നും...

ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് അവളുടെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ്.. 'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള്‍ തനിച്ച്................??"

Monday, September 24, 2007

അച്ഛന്റെ അച്ചാര്‍..!

അച്ഛനോടുചൊല്ലീ സ്വകാര്യമോണ്‍ലൈനായ്
അച്ചാറൊന്നു തൊട്ടുകൂട്ടുവാന്‍ മോഹം
അമ്മയോടീ‍ മാവിഞ്ചുവട്ടിലേക്കാ-
മാങ്ങയഞ്ചാറു പൊട്ടിച്ചൂ
കുരുകുരായരിഞ്ഞ മാങ്ങയതില്‍
ഉപ്പും,മുളകും ചേര്‍ത്തിളക്കി
സ്പെഷ്യലായ് ചേര്‍ത്തൂ അച്ഛന്‍ തന്‍ കറിക്കൂട്ടും

പെട്ടിയിലോരോന്നായടുക്കവേ
അച്ചാറിന്‍ പാക്കറ്റു ഞെരുങ്ങിയമര്‍ന്നൂ
നാവിട്ടുതുഴഞ്ഞൂ വായിലാ കപ്പലന്നേരം.
കൈമാറുന്നേരമീയച്ചാറിലൊരു പങ്ക്
ചോദിച്ചു വാങ്ങുമത് കട്ടായം.
അച്ഛന്‍ തന്‍ അച്ചാറിലൊരു കണ്ണുമായെന്‍
കൂട്ടുകാരിയിറങ്ങി വിമാനമീയമേരിക്കയില്‍.

കൊതികിട്ടാതോരു പങ്കവള്‍ക്കും നല്‍കീ
ചേര്‍ത്തുപിടിച്ചൊരാ പൊതിയെന്‍ നെഞ്ചില്‍
അച്ചാറാ കുപ്പിയിലേക്കു പകര്‍ത്തുംനേരം
പരന്നൊഴുകീ മുറ്റത്തെ ചക്കരമാവിന്‍ മണം..
മാവിന്‍ വേരൂര്‍ന്നിറങ്ങും മണ്ണിന്‍ മണം..
മണ്ണില്‍ പടരും പാവലം തന്‍ മണം.
പാവയ്ക്ക പൊട്ടിയ്ക്കുമമ്മ തന്‍ മണം..
അമ്മ തന്‍ ചാരത്തിരിക്കുമച്ഛന്റെ മണം!

Thursday, September 6, 2007

എന്റെ വല്ല്യമ്മയ്ക്കായ്......!!!!

മുഖത്തെ ചുളിവുകള്‍ക്കിടയിലൂടെ അവര്‍ എന്നെ സൂക്ഷിച്ചുനോക്കി. നീണ്ടുമെലിഞ്ഞ ആ കൈ എന്റെ ചുമലില്‍ വിറച്ചു. ചുവപ്പു കല്ലുവെച്ച വലിയ വള ആ കയ്യിലൂടെ ഊര്‍ന്നിറങ്ങി.
“ഞാന്‍ നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ മൈ ഡിയര്‍..”അവര്‍ എന്നിലേക്ക് ചേര്‍ന്നുനിന്ന് പറഞ്ഞു.
“എന്നെ..ഇവിടത്തന്നായിരിക്കും ആന്റീ,ഞാന്‍ ഈ നാടിന് പുതിയത്!”അമ്മൂമ്മ എന്ന് വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ നാടിന്റെ മര്യാദകള്‍ ഞാന്‍ പാലിക്കാന്‍ ശ്രമിച്ചു.
“നോ..എനിക്ക് നിന്നെ മുന്നേ അറിയാം എന്ന് തോന്നുന്നു..”അവര്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ഓര്‍മകളിലേക്ക് ഒരു തിരിച്ചുനോട്ടം നടത്തി പറഞ്ഞു.
“ഇല്ല,ആന്റീ..സാധ്യതയില്ല.”ഞാന്‍ അവരുടെ ഓര്‍മകളെ ഖണ്ഡിച്ചു.
അവരുടെ ആ കുഞ്ഞുമുഖത്ത് ഒരു നിരാശ പടരുന്നത് ഞാന്‍ അറിഞ്ഞു. ചുമലില്‍ നിന്ന് കൈ എടുത്ത് എന്റെ കവിളിലൂടെ ഒന്ന് വിരലോടിച്ച് അവര്‍ യാത്ര പറഞ്ഞു. ഒന്ന് തിരിഞ്ഞുനിന്ന് വീണ്ടും ആ ചുണ്ടുകള്‍ അവ്യക്തമായി പിറുപിറുക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു..
“ബട്ട്...ഐ നോ യു ഡിയര്‍..”
വാര്‍ദ്ധക്യത്തിന്റെ ആ ഓര്‍മത്തെറ്റിനെ ഞാന്‍ ഒരു ചിരിയില്‍ നേരിട്ടു. ലോണ്ട്രിയില്‍ നിന്ന് തുണി എടുത്ത് ഞാന്‍ തിരിച്ചു നടക്കുമ്പോള്‍ ഭിത്തിയില്‍ ഊന്നിയൂന്നി എന്റെ മുന്നിലായി അവരുമുണ്ടായിരുന്നു. കാലിന് ബലമില്ലാത്തതുകൊണ്ടാവണം അവര്‍ക്ക് നടക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു.
“ഏത് ജന്മത്തിലെ ബന്ധമാണ് ഈ മദാമ്മയ്ക്ക് എന്നോട്?”നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. അവരുടെ കൈ കവിളിലൂടെ ഊര്‍ന്നിറങ്ങിയപ്പോള്‍ ഞാന്‍ അനുഭവിച്ചത് ഒരു ആയുസ്സിന്റെ സുഖമായിരുന്നു. ആ തലോടലിന്റെ കുളിര്‍മ മനസ്സില്‍ ഇപ്പോഴുമുണ്ട്. പെട്ടെന്ന് അവര്‍ തിരിഞ്ഞുനോക്കി. ഞാന്‍ ചിരിച്ചു. അവരുടെ മുഖത്ത് അപ്പോള്‍ ചിരിയില്ലായിരുന്നു. ഭിത്തിയില്‍ പിടിച്ച് വയ്യാത്ത കാലുകള്‍ അവര്‍ നീട്ടിനീട്ടി വെച്ചു.ഒരു പ്രത്യേകരീതിയില്‍ തല ചെരിച്ചുപിടിച്ച് അവര്‍ എന്നെ തോല്‍പ്പിക്കാനെന്നവണ്ണം വേഗത്തില്‍ നടന്നു.


ഒരു നിമിഷം..എന്റെ മനസ്സിലേക്ക് ഒരു മിന്നല്‍ പിണര്‍പോലെയാണ് ‘വല്ല്യമ്മ’ കടന്നുവന്നത്. ഞാന്‍ അവര്‍ക്കുപിറകേ ഓടിയെത്തി.
“അറിയാം..എനിക്കറിയാം..” ആ കൈ ചേര്‍ത്തുപിടിച്ച് ഞാന്‍ പറഞ്ഞു. അവരുടെ മുഖം വിടര്‍ന്നു. അവര്‍ എന്നെ കെട്ടിപ്പിടിച്ചു.ഞാന്‍ വീട്ടിലെക്ക് ക്ഷണിച്ചിട്ടും അവര്‍ വന്നില്ല.. പിന്നീടൊരിക്കല്‍ ആകാമെന്ന് പറഞ്ഞൊഴിഞ്ഞു. അവര്‍ എന്നെ കണ്ടത് അവരുടെ ഓര്‍മകളിലെവിടെയോയുള്ള ഒരു നനുത്ത സ്പര്‍ശമായ്..അവരെ സ്നേഹിച്ച അവര്‍ സ്നേഹിക്കുന്ന ഞാനറിയാത്ത ഏതോ ഒരാളായി..ആ ധാരണ ഞാന്‍ തിരുത്തിയതുമില്ല. കാരണം എനിക്കും അവര്‍ അങ്ങിനെയാണ്..ഞാന്‍ സ്നേഹിക്കുന്ന..എന്നെ സ്നേഹിക്കുന്ന ..അവര്‍ അറിയാത്ത ഒരാള്‍. ഈ ഓര്‍മകളിലെക്ക്..നീണ്ടുമെലിഞ്ഞ ആ കരസ്പര്‍ശത്തിലൂടെ എന്നെ കൊണ്ടെത്തിച്ച അവര്‍ തീര്‍ച്ചയായും എനിക്കന്യയല്ല..പേര് പറഞ്ഞെങ്കിലും അത് എനിക്ക് തീരെ മനസ്സിലായില്ല. അല്ലെങ്കിലും സ്നേഹിക്കാന്‍ ഒരു പേര് നിര്‍ബന്ധമില്ലല്ലൊ.

എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ കാണുന്ന ഒരു മുഖമുണ്ട്.. പല്ലുകള്‍ അല്‍പ്പം പൊങ്ങി,കണ്ണുകളില്‍ എപ്പോഴും ഒരു കുഞ്ഞിന്റെ ഭാവവുമായി..എന്റെ വല്ല്യമ്മ. നീണ്ട തലമുടി മിക്കവാറും ഉച്ചിയില്‍ കെട്ടിവെച്ചിരിക്കും. കഷ്ട്ടി നാലടിപ്പൊക്കം,മെലിഞ്ഞ ശരീരം..കാലുകള്‍ക്ക് അല്‍പ്പം ശക്തിക്കുറവുണ്ട്. കൃത്യമായി പറഞ്ഞാല്‍ വലത്തേക്കാല്‍ ഇടത്തും,ഇടത്തേക്കാല്‍ വലത്തും. ദൈവത്തിന്റെ ഒരു കൊച്ചുവികൃതി.!
അച്ഛനും,അമ്മയും ജോലിക്ക് പോകുമ്പോള്‍ എന്നെ എന്നമ്മയുടെ[അമ്മയുടെ അമ്മ] അടുത്ത് ആക്കുകയാണ് പതിവ്. അമ്മ പോകുമ്പോള്‍ തുറക്കുന്ന വായ തിരിച്ചുവന്നാലെ കൂട്ടാറുള്ളൂ എന്നതുകൊണ്ട് എന്നമ്മക്ക് ഞാന്‍ ഒരു കീറാമുട്ടിയാവാന്‍ അധികം നാള്‍ വേണ്ടിവന്നില്ല. അങ്ങിനെ എന്നമ്മയും,ജോലിക്ക് പോകാന്‍ വയ്യാതെ അച്ചനും,അമ്മയും ത്രിശങ്കു സ്വര്‍ഗ്ഗത്തിലായ സമയത്താണ് വയ്യാത്ത കാലുകളും,ഒരു കെട്ട് കഥകളും ആയി വല്ല്യമ്മയുടെ രംഗപ്രവേശം. ഏതൊ മുജ്ജന്മബന്ധം പോലെ ഞാനും വല്ല്യമ്മയും അടുത്തു. എന്നമ്മയുടെ അടുത്തുള്ള കീറിപ്പൊളിക്കല്‍ വല്ല്യമ്മയുടെ ‘കുട്ടന്റേയും,മുട്ടന്റേയും’കഥക്ക് മുന്നില്‍ അലിഞ്ഞില്ലാതായി. വല്ല്യമ്മ ഞങ്ങളില്‍ ഒരാളാവാന്‍ അധികം സമയം വേണ്ടിവന്നില്ല. അച്ഛനും,അമ്മക്കും ചേച്ചിയായി..എനിക്ക് വല്ല്യമ്മയും! കഥകളിലൂടെ,പാട്ടുകളിലൂടെ എന്റെ ദിവസങ്ങള്‍ നീങ്ങി. വീട്ടുവാസം അവസാനിപ്പിച്ച് നെഴ്സറിയിലേക്ക് ചേക്കേറിയപ്പോള്‍ വല്ല്യമ്മ അടുത്ത കുഞ്ഞുവാവയെത്തേടി. എങ്കിലും എല്ലാ അവധിദിവസങ്ങളിലും പുതിയപുതിയ കഥകളുമായി മുടങ്ങാതെ എന്നെ കാണാന്‍ ഓടിയെത്തി. എന്റെ അനിയത്തിയെ നോക്കാനും വല്ല്യമ്മ പിന്നെ വീട്ടിലെത്തി. ഞാന്‍ അന്ന് മൂന്നിലും,നാലിലുമൊക്കെ പഠിക്കുന്ന സമയം.അക്കാലത്ത് എന്റെ മുഖ്യ വിനോദം വല്ല്യമ്മയോട് വഴക്കടിക്കുക എന്നതായിരുന്നു. ഇന്നും ഓര്‍മയിലുള്ള ഒന്നുണ്ട്. വീടിന്റെ മുറ്റത്തായി ഒരു പൈപ്പുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു വയറുവേദന ‘അഭിനയിച്ച്’സ്ക്കൂളില്‍ പോകാതെ മടിപിടിച്ചിരുന്നു. അന്ന് ഞാന്‍ വീടിന്റെ പിറകിലൂടെ പോയി ആ പൈപ്പ് തുറന്നിടും.എന്നിട്ട് ഒന്നുമറിയാത്തതുപോലെ മുന്നില്‍ വന്നിരിക്കും.വല്ല്യമ്മ വയ്യാത്ത കാലും വെച്ച് ഓടിപ്പോയി അത് ഓഫാക്കും. ഇത് ഒരു മൂന്നുനാലു തവണ തുടര്‍ന്നു. ഒടുവില്‍ വല്ല്യമ്മക്ക് സംഗതി പിടികിട്ടി. എന്നെ കയ്യോടെ പിടികൂടി. നല്ല ചീത്തയും പറഞ്ഞ് മുഖം വീര്‍പ്പിച്ചിരുന്നു. ഇന്ന് അച്ഛന്‍ വരുമ്പൊ കാര്യം കുശാലാവും ന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ വല്ല്യമ്മ അച്ഛനോട് പറഞ്ഞില്ല. അന്ന് രാത്രി കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു എന്താ പറയാഞ്ഞതെന്ന്.ഇന്നും വല്ല്യമ്മയുടെ മറുപടി എന്റെ കാതില്‍ മുഴങ്ങുന്നു.
“അച്ഛന്‍ നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് കാണാന്‍ എനിക്ക് പറ്റൂല്ല ചക്കരേ..”. വല്ല്യമ്മയെ കെട്ടിപ്പിടിച്ച് ആ കവിളില്‍ ഞാനൊരു ഉമ്മ കൊടുത്തു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴും വല്ല്യമ്മ പറയുമായിരുന്നു എന്നെ കാണണമെന്ന് തോന്നുമ്പോള്‍ അന്ന് ഉമ്മ വെച്ചത് ഓര്‍ക്കുമെന്ന്.

അനിയത്തിയും നേഴ്സറിയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വല്ല്യമ്മ വീണ്ടും ഞങ്ങളെ വിട്ട് പോയി. വീട്ടില്‍ നില്‍ക്കാന്‍ അന്ന് അച്ഛന്‍ പറഞ്ഞിട്ടും വല്ല്യമ്മ കൂട്ടാക്കിയില്ല.’ജോലി ചെയ്യാതെ തിന്നണത് ശരിയല്ല’എന്നായിരുന്നു വല്ല്യമ്മയുടെ ന്യായം.പിന്നെപ്പിന്നെ അവധിദിവസങ്ങളില്‍..വല്ല്യമ്മ ഒരു കാലന്‍ കുടയും തൂക്കി എത്തും. രണ്ടോ,മൂന്നോ ദിവസം ഞങ്ങളോടോപ്പം.ചിലപ്പൊഴൊക്കെ ഒരാഴ്ച്ച. ഒരാഴ്ച്ച നിന്നാല്‍ ഞാനും വല്ല്യമ്മയും തമ്മില്‍ ഗുസ്തി ഉറപ്പാണ്.പക്ഷെ എന്നും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വല്ല്യമ്മ്യുടെ കണ്ണുകള്‍ നിറയും. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തും വല്ല്യമ്മ വീട്ടിലെത്തിയാല്‍ രാത്രി ഒരു കഥ പറച്ചിലുണ്ട്. കണ്ണിലൂടെയാണ് വല്ല്യമ്മ കഥ പറയുന്നതെന്ന് എനിക്കുതോന്നാറുണ്ട്. ആ ഭാവങ്ങള്‍ കാണാന്‍ വേണ്ടി വീണ്ടും വീണ്ടും ഞാന്‍ കഥയ്ക്കായി കുട്ടികളേപ്പോലെ വാശി പിടിക്കുമായിരുന്നു. എന്റെ വാശികള്‍ സാധിച്ചു തന്ന് വല്ല്യമ്മ കഥ തുടരും....നിര്‍ത്താതെ.

ഒരു ജനുവരിയില്‍ വീട്ടില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ വല്ല്യമ്മയുടെ വീടിനടുത്ത് വെച്ച് അവരെ ഇടിച്ച് തെറിപ്പിച്ച്കടന്നുപോയി ഒരു സ്കൂട്ടര്‍. സ്വതവെ വയ്യാത്ത വല്ല്യമ്മക്ക് തീരെ വയ്യാതായി. ആശുപത്രിയില്‍ കുറേ കാലം കിടന്നു .കുറേ ചികിത്സകള്‍. വിവാഹം കഴിച്ചിട്ടില്ലാത്തതുകൊണ്ട് നോക്കാന്‍ അനിയന്റെ മകന്‍ ആയിരുന്നു ഉണ്ടായിരുന്നത്, നോട്ടം മുഴുവന്‍ വല്ല്യമ്മയുടെ പേരിലുള്ള സ്ഥലത്തില്‍ ആയിരുന്നെന്ന് ഞങ്ങള്‍ക്ക് നേരത്തേ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വല്ല്യമ്മ അധികനാള്‍ ഉണ്ടാകാതിരിക്കുക എന്നത് അയാള്‍ക്ക് ഒരു ആവശ്യവുമായിരുന്നു .അതിന് ഒരു തടസ്സമായി അച്ഛനും ഞങ്ങളും ആ ആശുപത്രിയില്‍ നില്‍ക്കുന്നത് അയാള്‍ക്ക് തോന്നി. പല രീതിയില്‍ നോക്കിയിട്ടും വല്ല്യമ്മയുടെ ചികിത്സയ്ക്ക് തടസ്സം വരുത്താന്‍ അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ എല്ലാം ഒരുവിധം നേരെയായി വല്ല്യമ്മ ആശുപത്രി വിട്ടു. എങ്കിലും പ്രായത്തിന്റെ വിഷമങ്ങള്‍,അതിനോടൊപ്പം ഈ ആപകടവും .വല്ല്യമ്മക്ക് തീരെ വയ്യാതായി. വീടുകളില്‍ കുട്ടികളെ നോക്കാന്‍ പോകല്‍ നിര്‍ത്തി.
എനിക്ക് ബി.എഡിന്റെ പരീഷക്ക് മുന്നേയുള്ള ഒരു അവധിദിവസം. പഠനച്ചൂട് തലയ്ക്ക് പിടിച്ച് എരിപിരികൊണ്ട് നടക്കുന്ന സമയം. വല്ല്യമ്മയ്ക്ക് മൂത്രതടസ്സം വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി എന്ന് ഒരു ഫോണ്‍. അച്ഛനും,അമ്മയും ആശുപത്രിയിലേക്ക് തിരിച്ചു. വൈകിട്ട് അവര്‍ തിരിച്ചെത്തിയപ്പോള്‍ പറഞ്ഞു വല്ല്യമ്മക്ക് ബോധവും ഇല്ല.. വല്ലാത്ത അവസ്ഥയാണെന്ന്. കൂടെ ഒന്നുകൂടി..ഇടയ്ക്ക് കണ്ണുതുറക്കുമ്പോള്‍ അവരുടെ ചുണ്ടുകള്‍ പതുക്കെ അനങ്ങുന്നത് എന്റെ പേരുപറയാന്‍ മാത്രമാണെന്ന്!! പിറ്റേന്ന് അമ്മയോടൊപ്പം വരാന്‍ അമ്മ നിര്‍ബന്ധിച്ചു.ഞാന്‍ കൂട്ടാക്കിയില്ല.അതിന്റെ പിറ്റേന്നത്തെ പരീക്ഷ കഴിഞ്ഞ് നേരെ ആശുപത്രിയില്‍ പൊകാം എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ..എന്റെ പരീക്ഷ കഴിയാന്‍ വല്ല്യമ്മ കാത്തുനിന്നില്ല.. കഥകളില്ലാത്ത,പാട്ടുകളില്ലാത്ത ഒരു ലോകത്തെക്ക് അവര്‍ യാത്രയായി.
വല്ല്യമ്മയുടെ അടിവയറിന് ശക്തമായ പ്രഹരം ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.അതുകൊണ്ടാണെത്രേ മൂത്രതടസ്സം വന്നത്. മരണത്തിനു തൊട്ടുമുമ്പുപോലും വല്ല്യമ്മ ആകെ ചോദിച്ചത് എന്നെ മാത്രമാണെന്ന് അമ്മ പറഞ്ഞപ്പോള്‍ ചെയ്ത തെറ്റിന്റെ ആഴം ഞാന്‍ തിരിച്ചറിഞ്ഞു. തിരുത്താനാവാതെ..ആ തെറ്റിനു മുന്നില്‍ ഇന്നും ഞാന്‍ നില്‍ക്കുന്നു.

ആ സ്നേഹമായിരുന്നു എന്റെ ആത്മാവിന്റെ സുകൃതമെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോഴെക്കും സമയം ഒരുപാട് വൈകി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..കണക്കുപറച്ചിലുകളില്ലാതെ..എന്നെ സ്നേഹിച്ച വല്ല്യമ്മ..എന്റെ ബാല്യത്തില്‍ ഞാന്‍ കേട്ട കഥകള്‍,പാട്ടുകള്‍ എല്ലാം ആ ശബ്ദമായിരുന്നു..ഇന്ന് എന്റെ അമ്മുവിന് ഞാന്‍ കുട്ടന്റെയും,മുട്ടന്റേയും കഥ പറഞ്ഞുകൊടുക്കുന്നു..കണ്ണുകള്‍ വിടര്‍ത്തി..വല്ല്യമ്മയേപ്പോലാവാന്‍ ശ്രമിച്ചുകൊണ്ട്. ഒന്നും ചെയ്ത തെറ്റിന് പരിഹാരമാവില്ലെന്നറിയാം..എങ്കിലും..ഒന്നു മാത്രം..വല്ല്യമ്മയ്ക്ക് നല്‍കാന്‍ എനിക്കിതേയുള്ളൂ..ഈ അക്ഷരങ്ങള്‍ മാത്രം!!

ഇന്ന് ഒരു നനുത്ത തലോടലായെത്തി ഈ ഓര്‍മകളിലേക്കെന്നെ എത്തിച്ച ഇവിടത്തെ വല്ല്യമ്മയ്ക്കും നന്ദി!

Thursday, August 23, 2007

ഓര്‍മയിലെ ഓണം..

“ഓനത്തപ്പന്‍ ഇങ്ങോറ്റും വരോ അമ്മേ..?”
അമ്മുവിന്റെ മനസ്സുനിറയെ പൂക്കളവും,മാവേലിയുമായിരുന്നു.വാമനന്റെ വരവും, ചവിട്ടിത്താഴ്ത്തലുമൊന്നും അവള്‍ക്ക് രസിച്ചിട്ടില്ല എന്ന് കഥ പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു.
“വാമനനെ നാന്‍ ‘ദോശണ്ടാക്കന കവികൊണ്ട് അടിച്ചും’“
അവള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. [ഇവിടെ നല്ല പുളിവടിയോ, പേരക്കൊമ്പോ ഒന്നും കിട്ടാത്തതുകൊണ്ട് അവളുടെ അടുത്ത് നേടിപ്പോകാന്‍ എന്റെ ആയുധം ദോശ മറിച്ചിടുന്ന തടികൊണ്ടുള്ള ഒരു തവി മാത്രമാണ്.]അവളുടെ കുഞ്ഞിക്കണ്ണുകളില്‍ പൂക്കളം വിരിയുന്നത് ഞാന്‍ കണ്ടു. മാവേലി വരുന്നത് സങ്കല്‍പ്പിച്ച് അവള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ ടെഡി ബിയറിനെ കുറിച്ച്, പൂമ്പാറ്റകളോടൊപ്പം ഓടിനടന്ന പൂപ്പിയെ കുറിച്ച്..അങ്ങിനെയങ്ങിനെ അവളുടെ ലോകം മാവേലിയുമായ് പങ്കുവെക്കുകയാണ് അവള്‍.

അമ്മുവിനു നഷ്ടങ്ങള്‍ ഏറെയാണ്. ഓടിനടന്ന് പൂപറിക്കാന്‍ അവള്‍ക്കിവിടെ തെക്കേപ്പറമ്പോ,വടക്കേപ്പറമ്പോ ഇല്ല. ചാണകം മെഴുകി പൂവിടാന്‍ മുറ്റമില്ല. ഓണത്തപ്പനെ ഉണ്ടാക്കാന്‍ പുറ്റുമണ്ണില്ല. ഓരോന്നും പറഞ്ഞുകൊടുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് അവളുടെ മോഹങ്ങളാണെന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. ഒരുക്കണം അവള്‍ക്കായി ഒരു പൂക്കാലം..

മലയാളമണ്ണും,മനസ്സും ഒരുങ്ങിക്കഴിഞ്ഞു മാവേലിമന്നനെ വരവേല്‍ക്കാന്‍..! ഇനി മൂന്നു നാളുകള്‍ മാത്രം. ഏറ്റവും മാധുര്യമുള്ള ഓര്‍മകളിലൊന്നാണ് ഓണം നല്‍കുന്നത്. തെക്കേപ്പറമ്പിലെ കാട്ടുചെത്തിയും, പാടവരമ്പിലെ മുക്കുറ്റിയും,കമ്മല്‍ച്ചെടികളും ഈടില്‍ നിറഞ്ഞുനില്‍ക്കുന്ന പേരറിയാത്ത അസംഖ്യം ചെടികളും നിറയെ പൂത്തിരിക്കും ഇപ്പോള്‍. മത്സരമായിരുന്നു പലപ്പോഴും തുമ്പയും,ചെത്തിയും ശേഖരിച്ച് വമ്പന്‍ പൂക്കളങ്ങള്‍ തീര്‍ക്കാന്‍. ഓണത്തിനു നാലുനാള്‍ മുന്നേ അച്ഛന്‍ ഓണത്തപ്പനെ ഉണ്ടാക്കും,പല രൂപങ്ങളില്‍. അതില്‍ അരിമാവുകൊണ്ട് കോലമെഴുതി വേരോടെ പറച്ചിട്ട തുമ്പച്ചെടികള്‍ക്കിടയില്‍ വെച്ച് മാവേലിയെ കാത്തുകാത്തങ്ങിനെ ഓണം കഴിയും. തുമ്പപ്പൂ ചേര്‍ത്ത് അരിമാവില്‍ കുഴച്ച് വാഴയിലയില്‍ ചുട്ടെടുക്കുന്ന മാവേലിയടയുടെ സ്വാദ് നാവിന്‍ തുമ്പില്‍ ഇപ്പോഴുമുണ്ട്. ഏതൊരു മലയാളിയ്ക്കും ഉണ്ടാകാവുന്ന ഒരു ശരാശരി നൊസ്റ്റാള്‍ജിയ. അതു തന്നെ ഇപ്പോള്‍ എനിക്കും തോന്നുന്നു. അതിനുമപ്പുറം പൂവിറുക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരിടമുണ്ട്..എന്റേതു മാത്രമായി ഒരിടം. ഓണം എനിക്ക് നല്‍കുന്നത് അങ്ങിനെ ചിലയിടങ്ങളുടേയും, ചിലയാളുകളുടേയും ഓര്‍മകളാണ്.കദളിപ്പൂക്കള്‍ നിറഞ്ഞ ആ തുരുത്ത് എന്റെ സ്വന്തമായിരുന്നു. ഓണക്കാലത്ത് വയലറ്റു നിറത്തില്‍ പാടശേഖരത്തിനിടയില്‍ നിറഞ്ഞുനിന്ന ആ തുരുത്ത് എല്ലാവര്‍ക്കും പേടിയായിരുന്നു. എണ്ണിയാലൊടുങ്ങാത്തത്ര വിഷപ്പാമ്പുകള്‍ അവിടെയുണ്ടെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ ആ വിശ്വാസത്തെക്കാള്‍ വലുതായിരുന്നു എനിക്ക് ആ കദളിച്ചെടികള്‍. ആരുമറിയാതെ എത്രയോ വട്ടം പോയിരിക്കുന്നു ഞാനവിടെ! എന്റെ പൂക്കളത്തില്‍ കദളിപ്പൂക്കള്‍ കണ്ട് കവിതചേച്ചി അസൂയയോടെ ചോദിച്ചു..” നിനക്കെവിടുന്നാ കദളിപ്പൂക്കള്‍??”പലവട്ടം ഞാനാത്തുരുത്തിനെ പറ്റി പറഞ്ഞെങ്കിലും കവിതചേച്ചിക്ക് അത് വിശ്വാസമായില്ല എന്നു മാത്രമല്ല ആ തുരുത്തിലെ പനയില്‍ കുടിയിരിക്കുന്ന ഉഗ്രരൂപിണിയായ ഒരു യക്ഷിയുടെ ചരിത്രം ഭാവഭേദാദികളോടെ അഭിനയിച്ചുകാണിക്കയും ചെയ്തു. പിന്നീട് ആ തുരുത്തിലേക്ക് പോകേണ്ടെന്ന് മനസ്സിലുറപ്പിച്ചെങ്കിലും ആ കദളിച്ചെടികള്‍ എന്നെ വീണ്ടുംവീണ്ടും അവിടെയെത്തിച്ചു. യക്ഷിയില്‍ നിന്ന് എന്നെ കാക്കാമെന്ന് അവ എനിക്കു വാക്കു തന്നു. പേരറിയാത്ത ആ യക്ഷിയ്ക്ക് ഞങ്ങള്‍ ‘ആനമറിയം’ എന്ന് പേരിട്ടു. ഒരുപക്ഷേ ഇതാദ്യമായിക്കും ഒരു യക്ഷിക്ക് ഇത്തരമൊരു പേര്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് എന്നെ ഏറ്റവും പേടിപ്പെടുത്തിയ സ്ത്രീരൂപം ആനമറിയത്തിന്റേതായിരുന്നു. കയ്യില്‍ വലിയൊരു ഭാണ്ഡവും, കീറിപ്പറഞ്ഞ മുണ്ടും, മുന്നോട്ടുന്തിയ പല്ലുകളും,പാറിപ്പറന്ന മുടിയുമായി ആനമറിയം നാട്ടില്‍ ഓടിനടന്നു. കണ്ണില്‍കണ്ടവരോടെല്ലാം പിച്ചും പേയും പറഞ്ഞു. എല്ലാവരും അവളെ ഭ്രാന്തി എന്നു വിളിച്ചു.പുറത്തെ രൂപമായിരുന്നില്ല അവളുടെ ഉള്ളിന് എന്ന് ഞാന്‍ മനസ്സിലാക്കാന്‍ വൈകി. അക്കാലത്ത് എനിക്ക് പേടിയുള്ള ഒരേയൊരു ജീവി അവളായിരുന്നു. അതുകൊണ്ട് ആ പേരുതന്നെ യക്ഷിക്കും ഞാന്‍ സമ്മാനിച്ചു. കദളിച്ചെടികള്‍ അതിനു സമ്മതം മൂളി തലയാട്ടി. ഓണക്കാലത്ത് നിറയെ പൂക്കള്‍ എനിക്ക് നല്‍കി കദളികള്‍ എന്റെ കൂട്ടുകാരായി. പൂക്കള്‍ക്ക് പകരം ‘ഉണ്ണിക്കുട്ടി’യുടെ ചാണകവും,അടുപ്പില്‍ നിന്ന് ചാരവും ആരും കാണാതെ ഞാന്‍ അവര്‍ക്കെത്തിച്ചു കൊടുത്തു. അങ്ങിനെ ഞാനും കദളികളും മറ്റാരുടേയും കണ്ണില്‍പ്പെടാതെ ഓണം കൊണ്ടാടി. ഒരിക്കല്‍ പൂവിനായ് കൈനീട്ടിയപ്പോള്‍തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളും,അതിനേക്കാള്‍ തിളങ്ങുന്ന നാക്കുമായി അവന്‍ എത്തിനോക്കി. എന്റെ പേടിച്ചരണ്ട മുഖം കണ്ട് കദളികള്‍ ഒന്നായ് പറഞ്ഞു..” ഇവന്‍ കുഞ്ഞനന്തന്‍. നോവിക്കാതിരുന്നാല്‍ നിന്റെയും കൂട്ടുകാരന്‍.” പാലുകൊടുത്തു വളര്‍ത്തിയ പാമ്പ് തിരിഞ്ഞു കൊത്തിയെന്ന് കേട്ടു വളര്‍ന്ന മനുഷ്യന് എങ്ങിനെ പ്രകൃതിയുടെ ഈ തത്വം മനസ്സിലാവാന്‍!! കുഞ്ഞനന്തനെ ഞാന്‍ അകറ്റി നിര്‍ത്തി. അതിന്റെ പിണക്കവും മനസ്സിലിട്ട് മഴയുള്ള ഒരു രാത്രിയില്‍ വഴിയില്‍ പതുങ്ങിക്കിടക്കുമ്പൊളാണ് അമ്മയുടെ കാല്‍ അവന്റെ വാലില്‍ തൊട്ടത്. അതിന്റെ വേദന ചെറുവിരലിലെ ഒരു മുറിവായ് അവന്‍ തീര്‍ത്തു. കദളികള്‍ പറഞ്ഞത് സത്യമെന്ന് അന്നാണെനിക്ക് ബോധ്യമായത്. ഓണക്കാലം കഴിഞ്ഞാല്‍ തുരുത്തിനു വീണ്ടും പച്ച നിറമാകും. കദളികള്‍ മെലിയും,തടിയ്ക്കും, കുഞ്ഞുങ്ങള്‍ ഉണ്ടാകും. ഒരിക്കല്‍ ഒരു കദളിക്കുഞ്ഞിനെ ഞാന്‍ വീട്ടിലെത്തിക്കാന്‍ ഒരു ശ്രമം നടത്തി. അപ്പോഴാണ് എന്നമ്മ [ അമ്മയുടെ അമ്മ] യുടെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ കെട്ടും,കിടക്കയുമായി ഇറങ്ങുമ്പോള്‍ പോലും മനസ്സില്‍ അച്ഛനേയും,അമ്മയേയും പിരിയുന്ന വേദന തിങ്ങുന്നത് കദളിയുടെ കണ്ണില്‍ ഞാന്‍ കണ്ടത്.അവരുടെ ആ സാമ്രാജ്യത്തില്‍ വേര്‍പെടുത്താനായ് ഒരിക്കലും കടന്നുകയറില്ലെന്ന് അന്നു ഞാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ആ തുരുത്ത് അങ്ങിനെ അവിടെയുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നറിയാം..എന്റെ ഓണക്കാലങ്ങളില്‍ മറ്റെന്തിനേക്കാളും ഞാന്‍ സ്നേഹിച്ചത് ആ തുരുത്തിനെയായിരുന്നു. അവിടത്തെ കദളിച്ചെടികളെയായിരുന്നു.. കുഞ്ഞനന്തനെയായിരുന്നു..ആനമറിയത്തെയായിരുന്നു. ഇന്ന് ആ ഓര്‍മ നിറയ്ക്കുന്നു എന്റെ മനസ്സില്‍ ഒരോണക്കാലം..!!!

ഓണത്തിനു പതിവായി വീട്ടിലെത്തുന്ന ഒരതിഥിയുണ്ട്. “ചാത്തന്‍”!!
എന്താണ് ചാത്തന്റെ പെരെന്ന് എനിക്കറിയില്ല. എല്ലാവരും ചാത്തനെന്നു വിളിക്കുന്നു. നരച്ച പുരികങ്ങള്‍ചുളിച്ച്, ആ ചുളിവുക്കള്‍ക്കു മീതെ കൈവെച്ച് ചാത്തന്‍ നോക്കും..എന്നിട്ട് പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് ഉറക്കെ ചോദിക്കും..“ആരാത്..?? കുഞ്ഞുമോളാണോ?? ഓണത്തിനു എന്താ ചാത്തനു മോളു തരിക??”ചാത്തന്റെ വരവ് പതിവായതിനാല്‍ അച്ഛന്‍ ഒരു മുണ്ടും,മുറുക്കാനും വാങ്ങി വെച്ചിരിക്കും. അത് രണ്ടുകയ്യും നീട്ടി വാങ്ങി ചാത്തന്‍ മുറ്റത്ത് കുന്തിച്ചിരിക്കും. എത്ര പറഞ്ഞാലും വീടിനുള്ളിലേക്കോ എന്തിനു ഇറയത്തേക്കു പോലും ചാത്തന്‍ കയറില്ല. പിന്നെ എനിക്ക് കോളാണ്. പല തരം കഥകള്‍..പാട്ടുകള്‍..പലതും ചാത്തന്‍ തന്നെ ഉണ്ടാക്കി പാടുന്നവയുമാണ്. ഓലകൊണ്ട് വാച്ച്, പന്ത്,പമ്പരം..പാവ അങ്ങിനെ കാശ് കൊടുത്താല്‍ കിട്ടാത്ത ഒട്ടനേകം കളിപ്പാട്ടങ്ങള്‍ നിമിഷനേരം കൊണ്ട് ചാത്തന്റെ വിരലുകളില്‍ വിരിയും. ചാത്തനോടൊപ്പം പുറത്തിരുന്നാണ് അന്ന് എന്റേയും ഊണ്. ചാത്തന്‍ ഉണ്ണുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. സമ്പാറും,ചോറും കുഴച്ച് വലിയ ഉരുളകളാക്കും. ഓരോ ഉരുളയും കയ്യില്‍ ഒരു പ്രത്യേക താളത്തില്‍ എറിഞ്ഞുരുട്ടി വായിലേക്ക്. പലപ്പോഴും അങ്ങിനെയുണ്ണാന്‍ ഞാന്‍ ശ്രമിച്ചുപരാജയപ്പെട്ടിട്ടുണ്ട്.എന്റെ ഗോഷ്ടി കണ്ട് ചാത്തന്‍ പറഞ്ഞു..” കുഞ്ഞോളേ.. വല്ല്യ ആള്‍ക്കാരൊന്നും അങ്ങിനെ ഉണ്ണാന്‍ പാടില്ല.അങ്ങിനെയൊക്കെ ഉണ്ണണത് ചാത്തനേപ്പോലുള്ളോരല്ലേ..” ഇന്ന് സ്പൂണും,ഫോര്‍ക്കും ഒക്കെ കൊണ്ട് സര്‍ക്കസ്സുകാണിച്ച് ഒരു കഷ്ണം ഇഡലി വായിലെത്തിക്കാന്‍ പാടുപെടുന്ന ചിലരെ കാണുമ്പോള്‍ ഞാനെന്റെ ചാത്തനെ ഓര്‍ത്തുപോകുന്നു. ഊണുകഴിഞ്ഞാല്‍ ചാത്തന്റെ വക പാട്ടുണ്ട്.അതുകഴിഞ്ഞാല്‍ ഇറയത്ത് തോര്‍ത്ത് വിരിച്ച് ഒരു മയക്കം. ഉറക്കം കഴിയുമ്പോഴേക്കും കപ്പില്‍ ചായയുമായി അമ്മ എത്തും. ഗ്ലാസ്സില്‍ ചായ കണ്ടാല്‍ ചാത്തനു ദേഷ്യമാണ്. ‘കപ്പില്‍ ഒറ്റ മോന്തിനു കുടിക്കണം’ അതാണ് ചാത്തന്റെ നിയമം. ചാത്തന്‍ കപ്പ് എന്ന് ഞങ്ങള്‍ ആ കപ്പിനു പേരുമിട്ടിരുന്നു. ചായ കഴിഞ്ഞാല്‍ ചിലപ്പോഴോക്കെ ‘ ഇച്ചിരി ചോറു കൂടി തിന്നേക്കാം’ എന്ന് ചാത്തനു തോന്നും. അതും കഴിഞ്ഞ് ചാത്തന്‍ യാത്രയാകും. യാത്ര പറയുന്നതിനു മുന്നേ ചാത്തന്‍ മുണ്ടിന്റെ അറ്റം കൂട്ടിക്കെട്ടിയത് അഴിക്കും. ഞാന്‍ കാത്തിരിക്കുന്നതും അതിനു വേണ്ടിയാണ്. മടക്കിക്കെട്ടിയ മുണ്ടില്‍ നിന്നും കപ്പലണ്ടിമിട്ടായികള്‍ എന്റെ കൈ നിറയെ !!മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൊണ്ട് എല്ലാ നന്മകളും ആവാഹിച്ചെടുത്ത് നെറ്റിയിലൊരു ഉമ്മയും തന്ന് നടന്നകലുന്ന ചാത്തന്റെ രൂപം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. ആ ഓര്‍മ പോലും നല്‍കുന്നത് മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ ശേഖരിച്ച് ചാത്തന്‍ നല്‍കുന്ന കപ്പലണ്ടിമിട്ടായിയുടെ മധുരമാണ്.ഇന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിലാകുന്നു മാവേലിയെത്തുന്നത് ഇങ്ങിനെയൊക്കെയല്ലേ. മുടങ്ങാതെ എല്ലാ ഓണത്തിനും പലതരം കളിപ്പാട്ടങ്ങളും,പാട്ടുകളും,കഥകളും,കപ്പലണ്ടിമിട്ടായിയും മനസ്സുനിറയെ സ്നേഹവുമൊക്കെയായി എത്തുന്ന ചാത്തനല്ലാതെ എനിക്കാരാണ് മാവേലി???!! ഒരേയൊരു വിഷമം മാത്രം..ഞങ്ങളുടെ അമ്മുവിനു ഓര്‍മിക്കാന്‍ ഇത്തരം മധുരങ്ങളില്ല..മാവേലിയില്ല.

ഓണം ഒരു സ്വപ്നമാണ്.സമൃദ്ധിയുടെ സ്വപ്നം.കള്ളവും,ചതിയുമില്ലാത്ത ഒരു നല്ല കാലത്തിനായുള്ള കാത്തിരിപ്പ്.വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാരേപ്പോലെ സമൃദ്ധമായ ഇന്നലെയുടെ ഓര്‍മയില്‍ നിന്നുകൊണ്ട് വരാന്‍ പോകുന്ന നാളേയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ്. ആ സമൃദ്ധിയും,നന്മയുമൊക്കെ എല്ലാ മനസ്സുകളിലേക്കും പെയ്തിറങ്ങട്ടെഈ ഓര്‍മകളോടൊപ്പം.