Thursday, October 25, 2007

അവനും,അവളും പിന്നെ പമ്മന്റെ നോവലുകളും...!

ഹൃദയം പ്രേമസുരഭിലവും ശരീരം വികാരതരളിതവുമായ കാലം.വീട്ടുകാര്‍ അറിഞ്ഞും, അറിയാതെയും ഫോണ്‍ നെഞ്ചോടു ചേര്‍ത്ത് , ഫോണ്‍സ്റ്റാന്‍ഡിനരികില്‍ ഇട്ടിരിക്കുന്ന സെറ്റിയില്‍ നിന്നും, നടന്നും, കിടന്നും..മണിക്കൂറുകള്‍ പിറുപിറുത്ത് തകര്‍ത്തു പ്രേമിക്കുന്ന സമയം..ബി.എസ്.എല്‍ കാരുടെ ബിസ്സിനസ്സ് അവളുടെ വീട്ടില്‍നിന്നടയ്ക്കുന്ന ഫോണ്‍ ബില്ലു കൊണ്ടു തന്നെ തഴച്ചു വളരുന്നതിന്റെ ആഘോഷം എല്ലാമാസവും നാലക്കങ്ങളില്‍ കുറയാതെയുള്ള ബില്ലും കയ്യിലേന്തി ആടിത്തിമര്‍ക്കുന്ന അച്ഛന്‍. എസ്.റ്റി.ഡി. പരിധിയിലുള്ള ചെക്കനെ കല്ല്യാണമുറപ്പിച്ചതും പോരാ..ഒന്നൊന്നര വര്‍ഷം കഴിഞ്ഞേ കല്ല്യാണമുള്ളൂ എന്ന് തന്നിഷ്ടം കാട്ടിയ അപ്പനുമമ്മയ്ക്കും കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ മാസാമാസം എത്തുന്ന ഇത്തരം ബില്ലുകളാണെന്ന് അവളേപ്പോലുള്ള വിളഞ്ഞവിത്തുകള്‍ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! എന്തായാലുംഅച്ഛന്റെ പലവിധ വേഷപ്പകര്‍ച്ചകള്‍ക്കു മുകളില്‍ ഫോണുമായി അവള്‍ ഇങ്ങേത്തലയ്ക്കലും,പ്രതിശ്രുതവരന്‍ അങ്ങേത്തലയ്ക്കലും നടന്നു.അവര്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ രണ്ടു വീട്ടിലേയും ഓള്‍ഡ് കപ്പിള്‍സ് പരസ്പരംവിളിച്ച് ബില്ലു കയ്യിലേന്തി നേര്‍ച്ച നടത്തി.

സൂര്യനു താഴേയുള്ള സകല ചരാചരങ്ങളെ പറ്റിയും തങ്ങള്‍ക്ക് അഗാധമായ അറിവുണ്ടെന്ന് വധുവും,വരനും പരസ്പരം വിശ്വസിപ്പിച്ചു. അവന്‍ പലതരം സോഫ്റ്റ് വെയറിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു. അവള്‍ക്കറിയാവുന്ന ഒരേയൊരു വയറില്‍ അപ്പോള്‍ അന്നു കഴിച്ച ചാപ്പാത്തിയില്‍ കോഴികള്‍ കൊത്തിപ്പറക്കുകയായിരുന്നു. എന്നിട്ടും എല്ലാമറിയാമെന്ന ഭാവത്തില്‍ അവള്‍ പലവിധശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. അവനെ തോല്‍പ്പിക്കാന്‍ അവള്‍ ലോകത്തുള്ള സകല പുസ്തകങ്ങളുടേയും പേരുകള്‍ നിരത്തി.എഴുത്തുകാര്‍ക്കുമുന്നില്‍, പുസ്തകങ്ങള്‍ക്കുമുന്നില്‍.. അവന്റെ സോഫ്റ്റ്വെയറുകള്‍ നിലമ്പൊത്തുമെന്ന സ്ഥിതിയില്‍..അതാ..അവന്റെ ചോദ്യം..
."പമ്മന്‍ടെ നോവലുകള്‍ വായിച്ചിട്ടുണ്ടോ??"..
തലയില്‍ തേങ്ങ വീണതു പോലെ തോന്നി. ഭൂലോകവായനക്കാരിയായി അഭിനയിച്ച് ക്ഷീണിച്ചവശയായി നില്‍ക്കുമ്പോഴാണ് 'പമ്മന്‍'എന്ന വന്‍ബോംബ് ദാ പൊട്ടുന്നത്. മലയാളത്തിലെ സകല ചില്ലക്ഷരങ്ങളും വായിലിട്ട് വിഴുങ്ങി അവള്‍ ഓക്കാനിച്ചു. പഞ്ചാരയില്‍ മുക്കി അവള്‍ അവനെ വിളിച്ചു. [ വിഷയം മാറ്റാന്‍ പെണ്ണിനാണോപാട്]!ആ വിളിയില്‍ അവന്റെ ചോദ്യങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.
അപ്പോള്‍ അവള്‍മനസ്സില്‍ കുറിക്കുകയായിരുന്നു..
"നാളെ തന്നെ പമ്മന്റെ പുസ്തകങ്ങള്‍ തേടിപ്പിടിക്കണം. എല്ലാറ്റിന്റേയുംആമുഖം വായിച്ച് എല്ലാം വായിച്ചിട്ടുണ്ടെന്ന് വരുത്തണം.."
അന്നത്തെ ബി.എസ്.എന്‍ .എല്‍ സേവ കഴിഞ്ഞിട്ടും അവള്‍ക്ക് ഉറങ്ങാന്‍കഴിഞ്ഞില്ല. .രാത്രി വളര്‍ന്ന് വളര്‍ന്ന് പകലിനെ വിഴുങ്ങുന്നതായി അവള്‍ക്ക് തോന്നി. പമ്മനെ കുറിച്ച് മലയാളം ഡിഗ്രി വിദ്യാര്‍ത്ഥിയായിട്ടുകൂടി അറിയില്ലെന്ന് ഓര്‍ത്തപ്പോള്‍ സൈഡിലെ മേശയില്‍ ഇരുന്ന് വലിഞ്ഞുകറങ്ങിയ ടേബിള്‍ ഫാനെ അവള്‍ ശപിച്ചു. തിരിഞ്ഞും,മറിഞ്ഞും കിടന്ന് അവള്‍ നേരം വെളുപ്പിച്ചു. ആ പകലു മുഴുവന്‍ അവള്‍ പമ്മനോടൊപ്പമായിരുന്നു. പമ്മന്റെ ഒരു കഥ പോലും വായിച്ചിട്ടില്ലെന്ന ദുഖം സഹിക്കാന്‍ വയ്യാഞ്ഞ് അന്ന് അവള്‍ നിരാഹാരം കിടന്നു. വായനയുടെ വഴികളിലേക്ക് അവളെ തിരിച്ച നാട്ടിലെ ആ വായനശാലയെ അന്നാദ്യമായി അവള്‍ ശപിച്ചു. ഈ വായനശാലയ്ക്കൊക്കെ 'നാലു'മണിക്കു മുന്നേതുറന്നാലെന്താ?! അവള്‍ പിറുപിറുത്തു. നിമിഷങ്ങള്‍ യുഗങ്ങളായി അവള്‍ക്കുതോന്നി.എങ്ങിനെയൊക്കെയോ അവള്‍ അന്ന് നാലുമണി വരെ കഴിച്ചുകൂട്ടി.

അന്ന് സുകുമാരന്‍ ചേട്ടനും, അവളും ഒപ്പമാണ് വായനശാലയില്‍ എത്തിയത്. സുകുമാരന്‍ ചേട്ടന്‍- വായനശാലയിലെ പുസ്തകം സൂക്ഷിപ്പുകാരന്‍! സുകുമാരന്‍ചേട്ടനു ഒരു പ്രത്യേക സ്നേഹമാണ് അവളോട്. അതിനു തെളിവാണല്ലോ അവളുടെകാര്‍ഡില്‍ കൊള്ളാത്ത പുസ്തകങ്ങള്‍ [ തെറ്റിദ്ധരിക്കരുത്,എണ്ണം മാത്രമാണ്ഉദ്ദേശിച്ചത്! ] എന്നും നല്‍കുന്നത്. സുകുമാരന്‍ ചേട്ടന്‍ അകത്തു കടന്നു,അവളും. രെജിസ്റ്ററും മറ്റും എടുത്ത് സുകുമാരന്‍ ചേട്ടന്‍ ഒരുങ്ങുമ്പോഴേക്കും അവള്‍ അലമാരകളില്‍ പമ്മനെത്തിരയാന്‍തുടങ്ങിയിരുന്നു. ഇളം തവിട്ടുനിറമായ പേജുകളും,,പലതരം വായനകളുടേയും,ചിന്തകളുടേയും മണവും നിറഞ്ഞ പഴയ പുസ്തകങ്ങള്‍ക്കിടയിലൂടെ അവള്‍ വിരലോടിച്ചു. വായനശാലയിലെ പുസ്തകങ്ങളുടെ മണം അവള്‍ക്കേറെ പ്രിയപ്പെട്ടതായിരുന്നു. ഇല്ല,ഇന്ന് വന്നത് പുസ്തകങ്ങള്‍ ആസ്വദിക്കാനല്ല..പമ്മന്റെപുസ്തകങ്ങള്‍ക്കായി അവള്‍ അങ്ങുമിങ്ങും നടന്നു..

ഇതിനിടയില്‍ സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ ചിലര്‍ വായനശാലയിലെത്തി. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മുതല്‍ അങ്ങേര്‍ തന്നെ ഉണ്ടാക്കിയ പരസ്പരാകര്‍ഷണം എന്ന തിയറി മൂലം അമ്പലങ്ങള്‍, വിവാഹാഘോഷങ്ങള്‍ തുടങ്ങി പലയിടങ്ങളില്‍ വെച്ചും പരസ്പരം കണ്ണും,കണ്ണുമെറിയുകയും,ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ നല്ല പിള്ള ചമയുകയും ചെയ്ത പല പയ്യന്‍സും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ ആണിന്റെ വിവാഹം ഉറപ്പിച്ചു എന്നു കേട്ടാല്‍പിന്നെ ആ പരസ്പരാകര്‍ഷണ സിദ്ധാന്തം പ്രാവര്‍ത്തികമാവില്ല എന്നാണല്ലോഅതിന്റെ റിവേഴ്സ് തിയറി! എന്തായാലും അല്‍പ്പംതലക്കനത്തോടെ തന്നെ അവരുടെയൊക്കെ മുന്നിലൂടെ എല്ലാ വിരലിലും പുസ്തകങ്ങള്‍തിരുകി അവള്‍ നടന്നു..
ഇടയ്ക്ക് ഒരു ഒന്നൊന്നരഘനത്തില്‍ സുകുമാരന്‍ചേട്ടനോടു ചോദിച്ചു..
"ചേട്ടാ..ഈ പമ്മന്റെ ബുക്സ് ഒക്കെ എവിടെയാ..???"
ചോദ്യം കേട്ടതും സുകുമാരന്‍ ചേട്ടന്റെ പുരികങ്ങള്‍ ചുളിഞ്ഞു.
പയ്യന്‍സില്‍ പലരും തല നയന്റി ഡിഗ്രി വെട്ടിച്ച് അവളെ നോക്കി.
"ഞാന്‍ പമ്മന്റെ കുറേ ബുക്സ് വായിച്ചിട്ടുണ്ട്,,പക്ഷേ അതൊക്കെ കോളേജിലെലൈബ്രറിയില്‍ നിന്നാ. അതുകൊണ്ട് ഇവിടെ എവിടെയാ വെച്ചിരിക്കുന്നത് എന്നറിയില്ല.."
വായനക്കുറവ് മറ്റാരും അറിയാതിരിക്കാന്‍ അവള്‍ വെച്ചുകാച്ചി. അതു കേട്ടതും സുകുമാരന്‍ ചേട്ടന്റെ മുഖം വലിഞ്ഞുമുറുകി.പയ്യന്‍സ് അടക്കിച്ചിരിക്കുന്നത് അവള്‍ കണ്ടു.
അവള്‍ അവളെത്തന്നെസൂക്ഷിച്ചു നോക്കി..ഇനി വല്ല ഏടാകൂടവും...?...യേയ്..ഇല്ല..സുന്ദരി തന്നെ!അവളെക്കുറിച്ചോര്‍ത്ത് അവള്‍ക്കു കോരിത്തരിച്ചു.
"എവിടെ പമ്മന്‍??" എന്ന മുഖഭാവവുമായി അവള്‍ സുകുമാരന്‍ ചേട്ടനെ തുറിച്ചു നോക്കി.
"പമ്മന്റെ ബുക്ക് എല്ലാം വായിക്കുന്നതിനു പകരം ദാ ഇതു വായിച്ചാ മതി.."
സെക്കന്റ് ഷോക്ക് ബിന്ദു ടാക്കീസില്‍ ആളുകള്‍ ഇരിക്കുമ്പോലുള്ള മീശചൂണ്ടുവിരല്‍ കൊണ്ട് മാടിയൊതുക്കി പയ്യന്‍സിലൊരാള്‍ ഒരു പുസ്തകം അവള്‍ക്കുനേരെ നീട്ടി.
"താങ്ക്സ്..ഞാന്‍ ഒരുവിധം എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.." ഒരിക്കല്‍ കൂടി അഹങ്കാരം വാക്കില്‍ കുത്തി നിറച്ച് അവള്‍ ഞെളിഞ്ഞു. കയ്യിലിരുന്ന പുസ്തകത്തിന്റെ പുറന്തടി അപ്പോഴാണ് അവളുടെ ശ്രദ്ധയില്‍ പെട്ടത്.
"സെക്സ് പമ്മന്റെ നോവലുകളില്‍.."!!
അവള്‍ പുസ്തകം ഒന്നോടിച്ചു മറച്ചു. വായനശാല മണല്‍ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നവള്‍ക്ക് സംശയംതോന്നി. കാലിനടിയില്‍ നിന്നും ഊര്‍ന്നുപോയ മണലില്‍ അവള്‍ വഴുതിവീണു. വീഴുമ്പോഴും അവള്‍ പറഞ്ഞു.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."
വായനശാലയുടെ ഭിത്തില്‍ തട്ടിത്തെറിച്ച സിഗരിറ്റിന്റെ മണമുള്ള ചിരികള്‍അവളുടെ വാക്കുകള്‍ക്കു മേല്‍ പരന്നു. അവള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതായിതോന്നി. തപ്പിത്തടഞ്ഞ് അവള്‍ നടന്നു..പമ്മന്റെ ബുക്ക് അവളുടെ കാര്‍ഡില്‍കൊള്ളാതെ തള്ളിനിന്നു. വായനശാല വരാന്തയിലെ പ്രധാന വാര്‍ത്തയായി അവളും,പമ്മനും നിറഞ്ഞു നിന്നു.

സമയം രാത്രി പത്തുമണി.
രാത്രിയുടെ നിശബ്ദതയില്‍,നിലാവിനേയും,നിലാവില്‍ വിരിയുന്ന പൂക്കളേയും കൂട്ടുപിടിച്ച് ഈ സമയത്താണ് അവളും,അവനും പായ്യാരം പറയുക പതിവ്. അന്നും പതിവുപോലെ ഇഷ്ടപ്രാണേശ്വരിയുടെ കിളികൊഞ്ചലുകള്‍ക്കായ് അവന്‍ കാതുകൂര്‍പ്പിച്ചു. അവളും അവന്റെ വിളിക്കായ് കാത്തിരിക്കുകയായിരുന്നു..മറ്റെന്തിനോവേണ്ടിയായിരുന്നെന്നു മാത്രം!!!!!!!

36 comments:

വാണി said...

ശ്രീ.പമ്മനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കുറിയ്ക്കട്ടേ....

അവനും,അവളും..പമ്മന്റെ നോവലുകളും!

ദിലീപ് വിശ്വനാഥ് said...

കല്യാണം മുടങ്ങിയോ?

Haree said...

വായന രണ്ടാം വട്ടം...
എന്നിട്ടും രസിച്ചു... :)
--

ശ്രീ said...

"അവള്‍ പുസ്തകം ഒന്നോടിച്ചു മറച്ചു. വായനശാല മണല്‍ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നവള്‍ക്ക് സംശയംതോന്നി. കാലിനടിയില്‍ നിന്നും ഊര്‍ന്നുപോയ മണലില്‍ അവള്‍ വഴുതിവീണു. വീഴുമ്പോഴും അവള്‍ പറഞ്ഞു.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."

ഹ ഹ ...

ചേച്ചീ....

ഇത്രയും നാള്‍‌ കണ്ണു നനയിപ്പിച്ചതിനു പകരം ആണോ ചിരിപ്പിക്കാനായുള്ള ഈ പോസ്റ്റ്? ആ സിറ്റുവേഷന്‍‌ ആലോചിച്ച് ചിരിച്ചു പോയി.

(ഇതിനു സമാനമായ ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. വെറുതേ ആളാകാനായി വച്ചു കാച്ചുന്നതെല്ലാം നമുക്കു തന്നെ പാരയായ ഒരനുഭവം. അതില്‍‌ നിന്നും ഒരു വിധത്തിലാണ്‍ ചമ്മാതെ തടിയൂരിയത്)

rustless knife said...

:) ഇവിടെയും തകര്‍ത്തല്ലേ ചേച്ചീ... പഴയതാണോ കുറച്ചുകൂടി വായനാസുഖം തരുന്നതെന്നൊരു സംശയം.

ആഷ | Asha said...

ഹ ഹ
രസായിരിക്കുന്നു

Unknown said...

ഹ ഹ..ഇതു രണ്ടാമത്തെ പ്രാവശ്യമാണ് വായിക്കുന്നത്...അതിനു ശേഷം എന്താണുണ്ടായത്? ;)

സാജന്‍| SAJAN said...

ഹ ഹ ഇത് ശരിക്കും ചിരിപ്പിച്ചു, ഏച്ചുകെട്ടലില്ലാത്ത, ഹാസ്യത്തിനു വേണ്ടി ഹാസ്യം കുത്തി തിരുകാത്ത നിഷക്കളങ്ക തമാശ, നടക്കാന്‍ സാധ്യതയുള്ള ഒരു കിടിലന്‍ സംഭവം:)

Meenakshi said...

നല്ല രസമുള്ള കഥ. എല്ലായിടത്തും പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ മനസ്സുകള്‍ക്ക്‌ ഒരു മാറ്റം ഉണ്ടാവാന്‍ ഈ കഥ സഹായിക്കട്ടെ.

പ്രയാസി said...

അവള്‍ പുസ്തകം ഒന്നോടിച്ചു മറച്ചു. വായനശാല മണല്‍ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നവള്‍ക്ക് സംശയംതോന്നി. കാലിനടിയില്‍ നിന്നും ഊര്‍ന്നുപോയ മണലില്‍ അവള്‍ വഴുതിവീണു. വീഴുമ്പോഴും അവള്‍ പറഞ്ഞു.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."

ഹ,ഹ,ഹ വളരെ നന്നായീ...

ദീപു : sandeep said...

ശരിയ്ക്കും ചിരിച്ചു... എന്നെ അപ്പുറത്തെ സീറ്റിലുള്ളവന്‍ കണ്ണുരുട്ടി പേടിപ്പിയ്ക്കുന്നു.

got your point.

hats off to the guts.... :)

വേണു venu said...

ഹാഹാ, രസിച്ചു വായിച്ചു.:)
ഓ.ടോ.
എല്ലാറ്റിന്റേയുംആമുഖം വായിച്ച് എല്ലാം വായിച്ചിട്ടുണ്ടെന്ന് വരുത്തണം.."
ഹാഹാ...നിരൂപണങ്ങള്‍‍ എഴുതുന്നു.
പിന്നാണോ വായിച്ചു എന്നു വരുത്താന്‍.‍

ദീപു : sandeep said...

പറ്റിയ അബദ്ധങ്ങള്‍ തുറന്നു സമ്മതിയ്ക്കാനുള്ള ഗട്ട്സ് ആണ് ഉദ്ദേശിച്ചത്‌...

എഴുതിയ കമന്റ്‌ പിന്നെ വായിച്ചപ്പോള്‍ അതിനെ കുറച്ചൂടെ ക്ലിയര്‍ ആക്കണം എന്നു തോന്നി... അതാ :)

Sherlock said...

:) കൊള്ളാം...ഇതു മുമ്പ് വായിച്ചിട്ടുണ്ട്..

സജീവ് കടവനാട് said...

കഥ നന്നായി.
ചേ.കാ പമ്മന്റെ പേര് കണ്ടൊന്നുമല്ലേയ് ഞാന്‍ വന്നത്, ബഷീറിന്റെ വരികള്‍ കണ്ടാണ്(ചുമ്മാ):) വായനാശീലമുള്ള പെമ്പിള്ളാ‍ര്‍ക്കുപോലും പമ്മനെയറിയാത്തതും വായനശാലപോലും കണ്ടിട്ടില്ലാത്ത ആണ്‍പിള്ളാരുടെ ഫേവറിറ്റ് പമ്മനാണെന്നും പറഞ്ഞത് ഞമ്മക്കിട്ടൊരു കുത്തല്ലേ. യേത്... :)

Jayakeralam said...

Ha Ha Wonderful...
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.

സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems

സഹയാത്രികന്‍ said...

ഹ ഹ ഹ ... കലക്കി...

രസിച്ച് വായിച്ചു...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്ന്. നല്ല നര്‍മ്മവും. നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍!
:)

മയൂര said...

.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."

ഏത് കോളജിലാ പഠിച്ചത്;) നര്‍മ്മം കൊള്ളാം രസിച്ച് വായിച്ചു.

ഓ.ടോ
ഇവിടെ കമന്റ് ഇടാന്‍ ഇന്നലെ മുതല്‍ നോക്കുന്നു,പറ്റുന്നില്ല. പമ്മന്‍ എന്ന് കേട്ട് ഇവിടെ നല്ല തിരക്കാണെന്നു തോന്നുന്നു..;)

മയൂര said...
This comment has been removed by the author.
ഉപാസന || Upasana said...

പമ്മന്റെ നോവലുകള്‍ അത്ര മോശമൊന്നുമല്ലട്ടോ
ഒരു വ്യക്തിയെ...
ഇല്ല ഞാന്‍ നിര്‍ത്തി
:)
ഉപാസന

Sethunath UN said...

കൊള്ളാം.ചിരിപ്പിച്ചു.:) ന‌ന്നായി

ഗുപ്തന്‍ said...

ഓര്‍മക്കുറിപ്പുകളില്‍ ഇതും :)

ചേട്ടായീനെ കണ്ടാല്‍ ഇത്രയും സരസനാണെന്ന് തോന്നൂല്ലല്ലോ...

ഓ റ്റോ. പാവം അച്ഛന്‍ !!

മെലോഡിയസ് said...

രസിച്ച് വായിച്ചൂ ട്ടാ‍..

വാണി said...

പ്രിയാ,ഹരീ,ശ്രീ...നന്ദി.

വാല്‍മീകീ...എന്റമ്മേ എന്തൊരു ചോദ്യം!
[ വരാനുള്ളത്ത് വഴീലെന്നല്ല,പമ്മനിലും തങ്ങൂല്ല മാഷേ...മുടങ്ങീല്ലെന്ന് മാത്രമല്ല..ആ ദാമ്പത്യവല്ലരിയില്‍ പൂത്ത കുസുമത്തിനു വയസ്സ് മൂന്നായി..:)]

വൈവസ്വതന്‍,ആഷ..:)

ശിവന്‍..ഹഹഹ..അതിനു ശേഷം...അത് മറ്റൊരു പോസ്റ്റാക്കായാലോ ന്നാ പ്പൊ ആലോചന.

സാജന്‍..നന്ദി.
നടക്കാന്‍ സാദ്ധ്യതയുള്ള സംഭവോ??!!
വായനശാലയിലും,പരിസരപ്രദേശങ്ങളിലും കുറേ നാള്‍ തലയില്‍ മുണ്ടിട്ടു നടന്ന ഈയുള്ളവളോടു തന്നെ ഇതു പറയണം..!

മീനാക്ഷി,പ്രയാസി,ദീപു,വേണു...നന്ദി.

ജിഹേഷ്,ജയകേരളം,സഹയാത്രികന്‍..:)

കിനാവ്..:) ഇല്ലേ..കുത്തുന്നില്ലേ..

ഷാനവാസ്,നിഷ്ക്കളങ്കന്‍...നന്ദി.

മയൂരാ..ഇന്നു ദാ ഇതിനൊക്കെ മറുപടി ഇടാന്‍ ഞാനും നോക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായതാ. ഭയങ്കര ട്രാഫിക് ഈ വഴി!! ;)

ഉപാസനാ...പമ്മന്റെ നോവലുകള്‍ മോശമാണേന്നാരു പറഞ്ഞു..അത് ഒരു വ്യക്തിയെ...ഇല്ല,ഞാനിനി ഒന്നും പറയുന്നില്ലെ..:)

മെലോഡിയസ്..നന്ദി.

മനൂ...പിന്നേ..ചേട്ടായിയാ‍രാ മോന്‍..!

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
എഴുത്തിന്റെ
പ്രതലം
മാറ്റിയതായി തോന്നി
അഭിനന്ദനങ്ങള്‍...

ഏറനാടന്‍ said...

കൊള്ളാം എന്തൊരു നിഷ്‌കളങ്കമായ ചോദ്യമാ ആ തരുണിമണിമഹിളാരത്നം ചോദിച്ചത്?! അല്ലാ, അറിയാന്‍ മേലാഞ്ഞിട്ട് ചോദീക്കുവാ, ആരായീ പമ്മന്‍?? ങ്‌ഹേ?

സുല്‍ |Sul said...

ഹഹഹ
ഇതു കൊള്ളാം.
പാവം
-സുല്‍

Mahesh Cheruthana/മഹി said...

നമ്മുടെ ജീവിത വഴികളില്‍ എന്നും സംഭവിക്കാവുന്ന ഒന്ന്!തികചും രസായിരിക്കുന്നു അവതരണം!!!!!

hi said...

hihi kollam. good one. ella kathakalum ithupole humour nirachirunnenkil nannayirunnu.
shamith.

K today news bureau said...

എത്താന്‍ വൈകി എന്നൊരു തോന്നല്‍ ...
എന്നെ പോലുള്ളവര്‍ക്ക് പ്രജോദനമാണ് ഈ എഴുത്ത്.....
ഇതില്‍ സ്വാഭാവികത ഉണ്ട് ... ഒപ്പം നന്മയും.....

K today news bureau said...

പമ്മന്റെ നോവലും പെണ്ണിന്റെ ചമ്മലും ....
ഉഗ്രന്‍......

Rare Rose said...

ഹി..ഹി...ശരിക്കും കൊള്ളാട്ടോ ..ചിരിച്ചു ചിരിച്ചു ഒരു വഴിയായിപ്പോയി...എനിക്കും അറിയില്ലാരുന്നു ഈ പമ്മനെ.......:)

നവരുചിയന്‍ said...

എനിക്കും അറിയില്ല ഈ പമ്മനെ ....

വഷളന്‍
ചട്ടകാരി
അപ്പു
മിസ്സി
ഒക്കെ എഴുതിയത് .... ഇയാള്‍ അല്ലാലോ അല്ലെ

Unknown said...

sherikkum pammalinte noval vayichittundo vani????